video
play-sharp-fill

കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌ന ചില്ലറക്കാരിയല്ല: ശമ്പളത്തിന്റെ മൂന്നും നാലും ഇരട്ടി കിമ്പളം: അനധികൃത സ്വത്ത് സമ്പാദനം കൂടി കണ്ടെത്തിയാൽ സ്വപ്നയ്ക്ക് വീട്ടിലിരിക്കാം: നടപടികൾ കടുപ്പിച്ച് വിജിലൻസ് .

കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌ന ചില്ലറക്കാരിയല്ല: ശമ്പളത്തിന്റെ മൂന്നും നാലും ഇരട്ടി കിമ്പളം: അനധികൃത സ്വത്ത് സമ്പാദനം കൂടി കണ്ടെത്തിയാൽ സ്വപ്നയ്ക്ക് വീട്ടിലിരിക്കാം: നടപടികൾ കടുപ്പിച്ച് വിജിലൻസ് .

Spread the love

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌ന (43)യ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച്‌ വിജിലന്‍സ്.
സ്വപ്‌ന ജോലി ചെയ്തിരുന്ന എന്‍ജിനീയറിംഗ് ആന്‍ഡ് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ റെയ്ഡ് നടത്തിയ വിജലന്‍സ്, ഭര്‍ത്താവിന്റെ മണ്ണുത്തിയിലെ വീട്ടിലും കൊച്ചി കണിയാംപുഴയിലുള്ള വാടക ഫ്‌ളാറ്റിലും പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ആസ്തി വിവരങ്ങള്‍ ശേഖരിച്ചെന്നും കാറില്‍നിന്ന് 45,000 രൂപ കണ്ടെത്തിയെന്നും വിജിലന്‍സ് പറഞ്ഞു. പ്രതിമാസം കൈക്കൂലിയിലൂടെ മൂന്നുലക്ഷംവരെ ഇവര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആസ്തി വിവരങ്ങള്‍ പരിശോധിച്ചശേഷം വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നാണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്.

സ്വപ്‌നയ്‌ക്കെതിരായ നടപടി കടുപ്പിച്ച്‌ ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും കൊച്ചി മേയര്‍ അറിയിച്ചു. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു.

അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോര്‍പറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കൗണ്‍സിലറായ പി.എസ്.ബിജു 4 മാസം മുന്‍പ് ആരോപണമുന്നയിച്ചിരുന്നു. കോര്‍പറേഷന്റെ സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാര്‍ക്ക് നല്‍കാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും മേയര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ചില സ്ഥലം മാറ്റങ്ങളൊക്കെ നടക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എവിടെത്തൊട്ടാലും പണം കിട്ടുമെന്നതാണ് കോര്‍പറേഷനിലെ അഴിമതിക്ക് പ്രധാന കാരണം. ബില്‍ഡിങ് പെര്‍മിറ്റ്, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് പുതുക്കലിന് ആരോഗ്യവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, അനധികൃത കെട്ടിടങ്ങള്‍ നമ്പരിടുന്നതിന്, അവ അധികൃതമാക്കുന്നതിന് തുടങ്ങി നഗരത്തിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് കാശൊഴുകും. വീടോ കെട്ടിടമോ എന്തു നിര്‍മിച്ചാലും ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പണമൊഴുകും.

ഇത്തരത്തില്‍ പണം വാങ്ങിയാലും കാര്യങ്ങള്‍ നടത്തിത്തരും എന്നതാണ് സ്വപ്നയെക്കുറിച്ച്‌ പൊതുവേ പറയാറുള്ളത്. സ്വപ്ന കൈക്കൂലി വാങ്ങുന്നെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. വൈറ്റില സ്വദേശിയുടെ അഞ്ചു നില കെട്ടിടത്തിന് നമ്പരിട്ടു ലഭിക്കാന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി നല്‍കാതെ സ്വപ്ന വൈകിപ്പിച്ചു. പിന്നീടാണ് ഒരോ നിലയ്ക്കും 25,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ 15,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. കെട്ടിട ഉടമ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയും അവര്‍ നിരീക്ഷണം തുടങ്ങുകയും ചെയ്തു.

സാധാരണ വിശ്വസ്തരായ ഏജന്റുമാരാണ് സ്വപ്നയ്ക്കു വേണ്ടി പണം വാങ്ങാറുള്ളത്. എന്നാല്‍, പിറ്റേന്ന് മേയ് ദിനമായതിനാല്‍ തൃശൂരുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പണം വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇത്തരത്തില്‍ സ്വപ്ന പറഞ്ഞ മൂന്നിടത്ത് വിജിലന്‍സ് നല്‍കിയ പണവുമായി കെട്ടിടം ഉടമ എത്തിയെങ്കിലും സ്വപ്ന വന്നില്ല. ഒടുവില്‍ മൂന്നു മക്കളുമൊത്ത് കാറോടിച്ച്‌ വൈറ്റിലയിലെ പൊന്നുരുന്നി പാലത്തിനടുത്തെത്തി കൈക്കൂലി വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇതേ സമയം സ്ഥലത്തെത്തിയ വിജിലന്‍സ് സ്വപ്നയെ പിടികൂടി. 3 വയസ്സുള്ള ഇളയ കുട്ടിയടക്കം കാറിലുണ്ടായിരുന്നു. 4 മണിക്കൂറോളം കഴിഞ്ഞ് തൃശൂരില്‍ നിന്ന് ഭര്‍ത്താവ് എത്തിയാണ് കുട്ടികളെ ഏറ്റുവാങ്ങിയത്. ഈ സമയമത്രയും സ്വപ്നയെ കാറില്‍ തന്നെ ഇരുത്തുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

തൃശൂരിലായിരുന്ന സ്വപ്ന 2023ലായിരുന്നു കൊച്ചി കോര്‍പഷന്റെ ഓഫിസിലേക്ക് എത്തിയത്. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലുള്ള സ്വപ്നയ്ക്ക് ബില്‍ഡിങ് ഇന്‍സ്പെക്ടറുടെയും ചുമതല ലഭിച്ചു. കൊച്ചി കോര്‍പറേഷന് ഈ ഉദ്യോഗസ്ഥരുടെ മേല്‍ കാര്യമായ നിയന്ത്രണം ഇല്ലാത്തത് പരാതികള്‍ ഉയര്‍ന്നാലും നടപടിയെടുക്കുന്നതിന് തടസമാകുന്നുവെന്ന് വാദമുണ്ട്. നടപടി എടുക്കണമെങ്കില്‍ ഇക്കാര്യം കോര്‍പറേഷന്‍ തദ്ദേശ വകുപ്പിനെ അറിയിക്കുകയും അവര്‍ തീരുമാനിക്കുകയുമാണ് ചെയ്യുക. സ്വപ്നയുടെ അറസ്റ്റിനു പിന്നാലെ വിജിലന്‍സ് വ്യാപക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.