കൈക്കൂലി കേസില്‍ പിടിയിലായ സ്വപ്‌ന മേലധികാരികളുടെ പ്രിയപ്പെട്ടവൾ , പണം വാങ്ങിയിരുന്നത് ഏജന്റുമാര്‍ വഴി ; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം ; ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന ആവശ്യവും ശക്തം

Spread the love

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്‌ന ചെറിയ മീനല്ലെന്ന് വിലയിരുത്തല്‍. ചെറിയ തുകകള്‍ മാത്രം കൈക്കൂലിയായി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയല്ല സ്വപ്‌നയെന്നും ഓരോ മാസവും ലക്ഷങ്ങള്‍ കൈക്കൂലി ഇനത്തില്‍ കൈപ്പറ്റിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കൊച്ചി പോലൊരു നഗരത്തില്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് ലക്ഷങ്ങള്‍ സമ്ബാദിക്കുക എളുപ്പമാണ്. മേലധികാരികളുടെ പ്രിയം പിടിച്ചുപറ്റിയാണ് ഇവര്‍ സുപ്രധാന ചുമതല നേടിയെടുത്തത്. 2019ല്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ ജോലിക്ക് കയറിയ സ്വപ്‌ന അതിവേഗം കൊച്ചിയിലെത്തിയത് സഹപ്രവര്‍ത്തകരെപ്പോലും അമ്ബരപ്പിച്ചിരുന്നു.

2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍ ഓഫീസിലെത്തി. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ റാങ്ക് ആയതിനാല്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പദവിയും കിട്ടി. നഗരഹൃദയമായതിനാല്‍ കെട്ടിട പെര്‍മിറ്റ് സംബന്ധിച്ച ഒട്ടേറെ അപേക്ഷകളാണ് ലഭിക്കുക. അപേക്ഷകന്‍ പണം നല്‍കും വരെ പല കാരണങ്ങള്‍ പറഞ്ഞു മടക്കും. ചെറിയ കെട്ടിടത്തിന് പോലും 5,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെതന്നെ വിജലന്‍സിന് ഇവരെക്കുറിച്ച്‌ പരാതി ലഭിച്ചതിനാല്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഏജന്റുമാര്‍ വഴിയാണ് പണം വാങ്ങിയിരുന്നത് എന്നതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. മാത്രമല്ല, പണമായി അല്ലാതെയും ഇവര്‍ കൈക്കൂലി കൈപ്പറ്റിയിരുന്നു.

സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു. ഈ കെട്ടിട ഉടമകളില്‍ നിന്നെല്ലാം മൊഴിയെടുക്കും.

വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാന്‍ അപ്രൂവ് ചെയ്യാന്‍ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവില്‍ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്. സാമ്ബത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. ഏജന്റിനെ ഒഴിവാക്കി നേരിട്ട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയും ചെയ്തു.

അവധിക്ക് മക്കളുമായി നാട്ടില്‍ പോകേണ്ടതിനാല്‍ പൊന്നുരുന്നിയില്‍ വഴിയരികില്‍ അപേക്ഷ നല്‍കിയ വ്യക്തിയോട് പണവുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മക്കളുടെ മുന്നില്‍ വെച്ചായിരുന്നു സ്വപ്ന വിജിലന്‍സ് പിടികൂടിയത്. സ്വപ്നയെ കസ്റ്റഡിയിലെടുത്ത മണിക്കൂറുകളില്‍ മക്കളും കാറില്‍ തന്നെ കഴിച്ച്‌ കൂട്ടി. ഒടുവില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് വന്ന് മക്കളെ കൂട്ടി കൊണ്ട് പോയ ശേഷമാണ് വിജിലന്‍സ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആറ് വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ സ്വപ്‌ന ലക്ഷങ്ങള്‍ സമ്ബാദിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അറസ്റ്റിലായ സ്വപ്‌നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ കൊച്ചി കോര്‍പ്പറേഷനില്‍ ഇനിയുമുണ്ടെന്നും അവരെയെല്ലാം പിരിച്ചുവിടണമെന്നുമാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം.