
കശ്മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം, പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. വിഴിഞ്ഞം പദ്ധതിയടക്കം സംസ്ഥാന സർക്കാരിൻ്റെ ഭരണ നേട്ടങ്ങളാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്. ഭീകരാക്രമണം നടന്നിട്ടും മനസാന്നിധ്യം കൈവിടാതെ പ്രവർത്തിച്ചതിന് കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ മകളെ മുഖ്യമന്ത്രി പ്രശംസിച്ചു. തുടർന്ന് പ്രതിപക്ഷത്തെ വിമർശിച്ച അദ്ദേഹം നാല് വർഷത്തെ തൻ്റെ രണ്ടാം ഭരണകാലത്തെ നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു.
ഒരു കൂട്ടർ സർക്കാരിൻ്റെ വാർഷിക ആഘോഷങ്ങൾ ബഹിഷ്ക്കരിക്കുമ്പോൾ ജനം പങ്കെടുക്കുകയാണ്. ദുഷ് പ്രചാരണത്തിലൂടെ സർക്കാരിനെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. എന്നാൽ, അതിനെ ജനം നേരിടുന്നതാണ് വാർഷിക ആഘോഷത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞം ഓരോ മലയാളിക്കുമുള്ള സമ്മാനമാണ്. പുതിയ യുഗത്തിന്റ തുടക്കമാണിത്. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കമ്മീഷനിങിന് മുൻപ് തന്നെ വിഴിഞ്ഞം തുറമുഖം ലോകത്തെ വൻകിട തുറമുഖങ്ങളുടെ നിരയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കരാർ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നതായിരുന്നു.
എന്നാൽ ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം ഒപ്പുവെച്ച സപ്ലിമെൻ്ററി കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാന വിഹിതം ലഭിക്കും. വരുമാന വിഹിതം സംസ്ഥാനത്തിന് നേരത്തെ ലഭിക്കാൻ ഉപ കരാർ സഹായിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.