
കോട്ടയം: മണർകാട് ദേശത്തെ ആഘോഷത്തേരിലേറ്റാൻ മണർകാട് കാർണിവൽ ഏപ്രിൽ 29 മുതൽ മെയ് അഞ്ച് വരെ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മൈതാനത്ത് നടക്കും. അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കും തിരക്കേറിയ ജീവിതത്തിൽ കുടുംബത്തോടൊപ്പം മാതാപിതാക്കൾക്കും ഉല്ലസിക്കാനും സായംസന്ധ്യയിൽ സമയം ചെലവഴിക്കാനുമുള്ള അവസരമാണ് മണർകാട് കാർണിവൽ. ഏഴു നാൾ നീളുന്ന ആഘോഷത്തിന്റെ കാർണിവലിലേക്ക് ആവേശത്തോടെ നാട് കാത്തിരിക്കുകയാണ്. കാർണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
മണർകാട് കാർണിവൽ ഉദ്ഘാടനം ഇന്നു (ചൊവ്വ) വൈകുന്നേരം 6.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ നടി ഭാമ നിർവഹിക്കും. കത്തീഡ്രൽ സഹവികാരിയും പ്രോഗ്രാം ജോയിൻറ് കൺവീനറുമായ ഫാ : ലിറ്റൂ ജേക്കബ് തണ്ടാശ്ശേരിയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ഫാ. ഷൈജു ചെന്നിക്കര, കത്തീഡ്രൽ ട്രസ്റ്റി ജോർജ് സഖറിയ ചെമ്പോല,കത്തീഡ്രൽ സെക്രട്ടറി പി എ ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും.
കടൽ കടന്നു വന്ന രുചികളും തനി നാടൻ വിഭവങ്ങളുമായി വായിൽ കപ്പലോടിക്കാൻ ഒരുങ്ങുന്ന ഭക്ഷ്യമേളയ്ക്കായി 16 ഫുഡ് സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ, അറബിക്, തായ്, ഇറാനിയൻ തുടങ്ങിയ വിദേശ രുചികളും കുട്ടനാടൻ, കുമരകം വിഭവങ്ങളും വിളമ്പുന്ന സ്റ്റാളുകൾ ഭക്ഷ്യ മേളയിൽ പ്രവർത്തിക്കും. ജൂസ്, കേക്ക് തുടങ്ങിയവയ്ക്കും പ്രത്യേക സ്റ്റാളുകളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരം വിനോദങ്ങളാണ് അമ്യൂസ്മെന്റ് പാർക്കിലുള്ളത്. വിവിധ തരം റൈഡുകൾ, തൊട്ടിലാട്ടം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഷോപ്പിങ് ആഗ്രഹിക്കുന്നവർക്കായി 40 എക്സിബിഷൻ സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വാഹനപ്രേമികൾക്കായി വാഹന പ്രദർശന സ്റ്റാളുകളുമുണ്ട്. ഫ്ളവർ ഷോ, ചെടികളുടെ നഴ്സറി തുടങ്ങിയവയാണ് മറ്റൊരാകർഷണം.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കാർണിവൽ മൈതാനത്ത് കലാപരിപാടികളും ഉണ്ടായിരിക്കും.
മണര്‍കാട് കാര്‍ണിവലിനോട് അനുബന്ധിച്ച് മികച്ച രീതിയില്‍ വാര്‍ത്തകള്‍/ഫീച്ചറുകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് മാധ്യമ അവാര്‍ഡും സോഷ്യല്‍ മീഡിയയില്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് മികച്ച രീതിയിൽ റീല്‍സ് ചെയ്യുന്നവർക്ക് ക്യാഷ് പ്രൈസും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രം, ചാനല്‍ തലങ്ങളില്‍ മികച്ച വാര്‍ത്തകള്‍ നല്‍കുന്ന റിപ്പോര്‍ട്ടര്‍മാർക്കും മികച്ച ചിത്രത്തിനു ന്യൂസ് ഫോട്ടോഗ്രഫര്‍ക്കും മികച്ച വീഡിയോയ്ക്ക് വീഡിയോ ജേര്‍ണലിസ്റ്റുകൾക്കുമാണ് അവാര്‍ഡ്. അവാര്‍ഡിന് പരിഗണിക്കേണ്ട വാര്‍ത്തകളും ചിത്രങ്ങളും ടിവി റിപ്പോര്‍ട്ടുകളും [email protected] എന്ന ഇ-മെയിലിലേക്ക് മേയ് മൂന്നിന് രാത്രി എട്ട് മണിക്കുള്ളിൽ അയക്കേണ്ടതാണ്.
സോഷ്യല്‍ മീഡിയ റീല്‍സിൽ വിഷയാധിഷ്ഠിതവും സര്‍ഗ്ഗാത്മകവുമായ മൗലിക സൃഷ്ടികളാണ് മത്സരത്തിന് പരിഗണിക്കുക.
മൊബൈല്‍ ഫോണ്‍, ക്യാമറ, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിച്ച് റീല്‍സ് ചിത്രീകരിക്കാം. ഏറ്റവും കൂടുതല്‍ ലൈക്ക്, വീഡിയോയുടെ വ്യത്യസ്ഥത, ആകര്‍ഷണീയത തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. റീൽസ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോൾ #manarcadcarnival, #manarcadpally എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ചിരിക്കണം. അല്ലാത്തവ പരിഗണിക്കപ്പെടില്ല. അവാര്‍ഡിന് പരിഗണിക്കേണ്ട റീൽസുകളുടെ ലിങ്ക് [email protected] എന്ന ഇ-മെയിലിലേക്ക് മേയ് മൂന്നിന് രാത്രി എട്ട് മണിക്കുള്ളിൽ അയക്കേണ്ടതാണ്. ഒരാൾക്ക് പരമാവധി മൂന്ന് റീൽസുകൾ വരെ അയക്കാം.
വാര്‍ത്തകളും ചിത്രങ്ങളും ടിവി റിപ്പോര്‍ട്ടുകളും റീൽസുകളും ജൂറി പരിശോധിച്ച് ഉചിതമായവര്‍ക്ക് മെയ് 4 ന് നടക്കുന്ന സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ജില്ലാ കലക്ടർ അവാര്‍ഡുകള്‍ നല്‍കും. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് കാഷ് പ്രൈസും പ്രശസ്തി പത്രവും ശില്‍പവും നൽകും. അവാര്‍ഡ് നിര്‍ണയത്തിൽ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും
എന്ന് പ്രോഗ്രാം കൺവീനർ വെരി റവ കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ അറിയിച്ചു .