
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനൊരുങ്ങുന്നു. എല്ലാ വർഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സർക്കാർ കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാ കാർഡുകാർക്കും പ്രതിമാസം ഒരു ലിറ്റർ വീതം നൽകിയിരുന്നത് ചുരുക്കി മുൻഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) കാർഡുകാർക്ക് മൂന്ന് മാസത്തിൽ അരലിറ്റർ വീതമാണ് നൽകുന്നത്.
മണ്ണെണ്ണ വിതരണം നടത്തുന്നതിന്ന് നാല് മുതല്‍ അഞ്ച് വരെ മൊത്തവിതരണക്കാര്‍ ഓരോ താലൂക്കുകളിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും മണ്ണെണ്ണയുടെ അലോട്ട്‌മെന്‍റ് ഗണ്യമായി കുറഞ്ഞതുകൊണ്ട് എല്ലാവരും ഉപേക്ഷിച്ചുപോയി. ഇപ്പോള്‍ ഒരു ജില്ലയില്‍ ഒന്നോ, രണ്ടോ ഡിപ്പോകളായി മണ്ണെണ്ണ വിതരണം ചുരുങ്ങിയതിനെത്തുടര്‍ന്ന് അന്‍പതും അറുപതും കിലോമീറ്റര്‍ അധികം സഞ്ചരിച്ചുവേണം ഒരു ബാരല്‍ (200 ലിറ്റര്‍) മണ്ണെണ്ണ സ്റ്റോക്കെടുക്കാന്‍. ഇതിന് അറുന്നൂറ് രൂപയെങ്കിലും ചെലവുവരുന്നുണ്ട്.
ഒരു വര്‍ഷത്തിലധികം കാലം മണ്ണെണ്ണ വിതരണം ഇല്ലാത്തതുകൊണ്ട് ഇന്ധനം നിറയ്ക്കുന്ന ബാരല്‍ തുരുബു പിടിച്ചു ഉപയോഗ്യമല്ലാതായി. അത് നന്നാക്കിയെടുക്കാന്‍ 800 രൂപയെങ്കിലും അധികമായി മുടക്കേണ്ടതുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണെണ്ണയും പെട്രോളിയം ഉല്‍പ്പെന്നങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി സൗകര്യം വേണമെന്ന റീജിനല്‍ ട്രാന്‍സ്‌പ്പോര്‍ട്ട് ഓഫീസര്‍റുടെ ഉത്തരവ് മൂലം സാധാരണ ചെറുകിട ഗുഡ്‌സ് ക്യാരിയാര്‍ വാഹനങ്ങളും മണ്ണെണ്ണ ലോഡ് കയറ്റാന്‍ തയാറാവാത്ത സാഹചര്യമാണുള്ളത്. ഭക്ഷ്യധാന്യങ്ങളും, പഞ്ചസാരയും സ്റ്റോക്കെത്തിക്കുന്നത് പോലെ മണ്ണെണ്ണയും വാതില്‍പടിയായി വിതരണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.