ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റും; ചെലവ് വെറും 2000 രൂപ മാത്രം; ഇരുചക്രവാഹനങ്ങൾ മുതൽ ആഡംബര കാറുകൾ വരെ ഉടമയറിയാതെ ഉടമസ്ഥാവകാശം മാറ്റുന്ന തട്ടിപ്പ് സംഘം സംസ്ഥാനത്ത് വ്യാപകം; തട്ടിപ്പ് കൂടുതൽ കണ്ടെത്തിയത് കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ; തട്ടിപ്പിനു പിന്നിൽ ഡ്രൈവിങ് സ്കൂളുകളുമായും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുമായും ബന്ധമുള്ളവർ

Spread the love

കണ്ണൂർ: കേവലം രണ്ടായിരം രൂപയ്ക്ക് ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന തട്ടിപ്പുസംഘം സംസ്ഥാനത്ത് സജീവം. ഇരുചക്രവാഹനങ്ങൾ മുതൽ കോടികൾ വിലയുള്ള ആഡംബര കാറുകൾ വരെ ഇത്തരത്തിൽ ഉടമയറിയാതെ ഉടമസ്ഥാവകാശം മാറ്റുന്ന തട്ടിപ്പാണ് സംസ്ഥാനത്തെ പല ജില്ലകളിലും നടക്കുന്നത്.

കോട്ടയത്തും എറണാകുളത്തും മലപ്പുറത്തുമാണ് ഇത്തരം തട്ടിപ്പ് കണ്ടെത്തിയത്. മറ്റു ജില്ലകളിലും സമാനതട്ടിപ്പുകൾ നടക്കുന്നതായും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. വാഹൻ ഡാറ്റാ ബേസിലുള്ള ഉടമയുടെ മൊബൈൽ നമ്പറിന് പകരം മറ്റൊരു നമ്പർ ചേർക്കുകയും ഒടിപി എടുത്ത് ഉടമ അറിയാതെ മറ്റൊരാളുടെ പേരിലേക്ക് വാഹനത്തിന്റെ ആർസി മാറ്റുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും എറണാകുളത്ത് മൂവാറ്റുപുഴയിലും മലപ്പുറത്തുമാണ് ഇത്തരത്തിലുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. 2,000 രൂപ കൊടുത്താൽ വാഹൻ ഡാറ്റാ ബേസിൽ ഏതു മൊബൈൽ നമ്പരും ഇടനിലക്കാർ മാറ്റിത്തരും. ഡ്രൈവിങ് സ്കൂളുകളുമായും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുമായും ബന്ധമുള്ള ഇടനിലക്കാരാണ് തട്ടിപ്പിനു പിന്നിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ വഴി ഉയർന്ന പലിശയ്ക്ക് വാഹനവായ്പ എടുക്കുന്നവരുടെ വാഹനങ്ങളുടെ ഉടമാവകാശമാണ് പ്രധാനമായും ഇത്തരത്തിൽ മാറ്റുന്നത്. മാസത്തവണ മുടങ്ങിയാൽ ധനകാര്യ സ്ഥാപനം പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റിയ ശേഷം ലേലത്തിൽ വിൽക്കണം എന്നതാണ് നിയമം.

എന്നാൽ, ചില ധനകാര്യസ്ഥാപനങ്ങൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലേലത്തിന് വയ്ക്കാതെ മറിച്ചുവിൽക്കുക പതിവാണ്. ഇങ്ങനെ മറിച്ചുവിൽക്കുന്ന വാഹനങ്ങളുടെ ആർസിയാണ് ആർടി ഓഫിസുമായി ബന്ധമുള്ള ഇടനിലക്കാർ വഴി മാറ്റുന്നത്. കഴിഞ്ഞദിവസം പാലായിൽ ഇത്തരത്തിൽ തട്ടിപ്പു നടന്നപ്പോൾ യഥാർത്ഥ ഉടമ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല.

പാലാ രജിസ്ട്രേഷനുള്ള സ്വകാര്യ ബസ് ഇടനിലക്കാർ വഴി തൃപ്പൂണിത്തുറ സ്വദേശിക്ക് വിൽക്കുകയായിരുന്നു. വിൽപ്പനത്തുകയിൽ തർക്കം വന്നപ്പോൾ വിറ്റയാൾ ഫോണിൽ വന്ന ഒടിപി ബസ് വാങ്ങിയയാൾക്ക് കൊടുത്തില്ല. ഇതോടെ ഇടനിലക്കാരൻ വഴി വാഹൻ ഡാറ്റാ ബേസിൽ മൊബൈൽ നമ്പർ മാറ്റി തൃപ്പൂണിത്തറ സ്വദേശി ബസിന്റെ ആർസി തന്റെ പേരിലാക്കി.

വിവരം അറിഞ്ഞ പാലാ സ്വദേശി ഇക്കാര്യം തൃപ്പൂണിത്തുറ ആർടി ഓഫിസിൽ അറിയിച്ചു. അവിടത്തെ ഉദ്യോഗസ്ഥർ പുതിയ ഉടമയുടെ അപേക്ഷ ബ്ലോക്ക് ചെയ്ത് വിവരം ട്രാൻസ്പോർട്ട് കമ്മിഷണറെയും അറിയിച്ചു.
ഗൗരവമേറിയ വിഷയമായിട്ടും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനോ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനോ ഗതാഗതവകുപ്പ് അമാന്തം കാണിക്കുകയാണ്.

മറ്റു ജില്ലകളിലും ഇത്തരത്തിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണമോ വാഹൻ സോഫ്റ്റ് വെയറിന്റെ അപാകം പരിഹരിക്കാനുള്ള നടപടിയോ ഉണ്ടായിട്ടില്ല.