എരുമേലി ടൗണിൽ മദ്യലഹരിയിൽ യുവാക്കൾ പോലീസിനെ കൈയേറ്റം ചെയ്തു; സ്റ്റേഷൻ ഡ്രൈവറെ മർദ്ദിച്ച് യൂണിഫോം വലിച്ചുകീറി; കസ്റ്റഡിയിലെടുത്തതോടെ സ്റ്റേഷനിലും പരാക്രമം; ബലപ്രയോഗത്തിലൂടെ വിലങ്ങിട്ട് ലോക്കപ്പിലാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Spread the love

എരുമേലി: മദ്യലഹരിയിൽ പോലീസിനെ കൈയേറ്റം ചെയ്‌ത മൂന്നുപേർ പിടിയിൽ. എരുമേലി പാടിക്കൽ റഫീക്ക് (45), മകൻ അജാസ് (21) ഇരുമ്പൂന്നിക്കര പാലയ്ക്കൽ അനന്തു ബാബു (22) എന്നിവരാണ് പിടിയിലായത്.

എരുമേലി ടൗണിൽ 12 യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും പലരും ഓടി രക്ഷപ്പെട്ടു. സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനു പകരം അനുനയിപ്പിക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

പോലീസിന് നേരെയും കൈയേറ്റമുണ്ടായി. സ്റ്റേഷൻ ഡ്രൈവർ അനസുവിനെ മർദ്ദിച്ച് യൂണിഫോം വലിച്ചുകീറി. ഇദ്ദേഹത്തിന് എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി. കൂടുതൽ പോലീസ് എത്തിയെങ്കിലും പ്രതികളെ തടയാനായില്ല. നാട്ടുകാരുടെ സഹായത്തിലാണ് പിടിയിലായ മൂന്ന് പ്രതികളെ സ്റ്റേഷനിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷനിലും പ്രതികൾ ബഹളമുണ്ടാക്കി. മൂവർ സംഘം മദ്യപിച്ചിരുന്നതായാണ് മെഡിക്കൽ റിപ്പോർട്ട്. സ്റ്റേഷനിൽ എത്തിയിട്ടും നിയമപാലകരെ ആക്രമിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ ബലപ്രയോഗത്തിലൂടെ വിലങ്ങിട്ട് ലോക്കപ്പിൽ അടയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രാത്രിയിൽ ടൗണിൽ യുവാക്കൾ കൂടി നിൽക്കാനുള്ള സാഹചര്യവും ലഹരി ഉപയോഗവും കണക്കിലെടുത്ത് എരുമേലി പോലീസ് പരിശോധന നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. തിങ്കളാഴ്‌ച കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.