ബേഡഡുക്ക : കുറത്തിക്കുണ്ടിൽ ലഹരി ഉപയോഗിച്ച ശേഷം സഹോദരങ്ങൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേർക്ക് വെട്ടേറ്റു. സഹോദരങ്ങളായ കൊറത്തികുണ്ടിൽ ജിഷ്ണു, വിഷ്ണു എന്നിവർ നടത്തിയ ആക്രമണത്തിൽ ബിംബുങ്കാൽ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ സൂരജ് എന്നിവർക്കാണു വെട്ടേറ്റത്.
ഇന്നലെ രാത്രി 8നു കൊറത്തികുണ്ടിൽ ഒരു വീട്ടിലെത്തി പ്രതികൾ ബഹളം വയ്ക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായി എത്തിയതായിരുന്നു സിപിഒ സൂരജും സരീഷും. തുടർന്നാണു ഇവർക്കു നേരെ ആക്രമണമുണ്ടായത്.
പരുക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. മദ്യത്തിനൊപ്പം മറ്റു ലഹരി വസ്‍തുക്കളും ഉപയോഗിച്ച ശേഷമാണ് സഹോദരങ്ങളായ യുവാക്കൾ ആക്രമണം നടത്തിയതെന്നു പ്രദേശവാസികൾ പറഞ്ഞു.