
കടുത്തുരുത്തി: “എനിക്ക് നല്ല വിശ്വാസമായിരുന്നു എന്റെ ഭർത്താവിനെ. അദ്ദേഹം ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഏഴ് വർഷങ്ങള്‍ക്കിപ്പുറം കോടതി വെറുതെ വിടുകയും പരാതിക്കാരി സ്വമേധയാ പൊതുസമൂഹത്തിന് മുന്നില്‍ തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറയുകയും ചെയ്തത് ഞങ്ങളുടെ കണ്ണീരിന്റെയും അനുഭവിച്ച വേദനകളുടെയും പ്രാർഥനകളുടെയും ഫലമാണ്.
‘- പീഡനക്കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ട മധുരവേലി ചാന്തുരുത്തില്‍ സി.ഡി. ജോമോന്റെ ഭാര്യ ഷൈനി തോമസിന്റെ വാക്കുകളാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഞങ്ങളുടെ കുടുംബത്തിനിത് സന്തോഷത്തിന്റെ ഈസ്റ്ററാണ്. പെണ്‍കുട്ടിയെക്കൊണ്ട് പരാതി നല്‍കിപ്പിച്ച സുഹൃത്ത് പണം ആവശ്യപ്പെട്ട് ജോമോനെ വിളിക്കുമ്ബോള്‍ ഞാനും അടുത്തുണ്ടായിരുന്നു.
ഇയാള്‍ ഭീഷണിപ്പെടുത്തുന്നതെല്ലാം അറിയാവുന്നതുകൊണ്ട് കേസില്‍പ്പെടുത്തിയപ്പോള്‍, തെറ്റ് ചെയ്തിട്ടല്ല ജോമോൻ പ്രതിയായതെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.
ആ വിശ്വാസം ഏഴുവർഷങ്ങള്‍ക്കിപ്പുറം, കോടതിയും ജോമോൻ കുറ്റക്കാരനല്ലെന്ന് വിധിച്ചതോടെ യാഥാർഥ്യമായി.
പിന്നീട് പരാതിക്കാരി വീടിന് സമീപത്തെ പള്ളിയിലെത്തി ധ്യാനത്തില്‍ പങ്കെടുത്ത് ജോമോൻ തെറ്റുകാരനല്ലെന്നും കുടുംബത്തോട് പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തതോടെ ദുരിതത്തിലെ വലിയ ഇരുള്‍മറ ഞങ്ങളെ വിട്ടകന്നുപോയി.’-അവർ ആശ്വസിക്കുന്നു.
ദുരിതവഴി…
2015-ലാണ് ഒരാളുമായി ചേർന്ന് കുറുപ്പന്തറയില്‍ പാർട്ണർഷിപ്പില്‍ പാരാമെഡിക്കല്‍ സ്ഥാപനം തുടങ്ങിയതെന്ന് ജോമോൻ പറഞ്ഞു. അടുത്തവർഷംതന്നെ അവിടത്തെ പാർട്ട്ണർഷിപ്പ് വിട്ട് പുതിയസ്ഥാപനം തുടങ്ങി. ജോമോന്റെ സ്ഥാപനത്തില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കാനെത്തി. ജോമോൻ പണം കൊടുക്കാനുണ്ടെന്ന് പറഞ്ഞ് പഴയ പാർട്ണർ ജോമോനെതിരേ പോലീസില്‍ പരാതി നല്‍കി. അതില്‍ വസ്തുത ഇല്ലെന്നുകണ്ട് തള്ളിപ്പോയി. പിന്നീടാണ് സ്ഥാപനത്തിലെ വിദ്യാർഥിനിയായ പെണ്‍കുട്ടിവഴി പീഡനപരാതി വരുന്നത്. ഇതില്‍ വസ്തുതകള്‍ ഇല്ലെങ്കിലും ആപത്ത്കാലത്ത് ശത്രുക്കളെല്ലാം തന്നെ ഇല്ലാതാക്കാൻ ഒന്നായപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍.
പരാതിക്കാരി വസ്തുതകള്‍ മനസ്സിലാക്കാൻ വൈകി
കോട്ടയം സെഷൻസ് കോടതിയില്‍ കേസ് നടക്കുന്നതിനിടെ പ്രോസിക്യൂട്ടർ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമ്ബോഴാണ് പരാതിക്കാരിക്ക് തിരിച്ചറിവ് വരുന്നത്. ഇത്രയും പീഡനത്തിന് താൻ വിധേയായതായികാട്ടിയാണ് അധ്യാപകനെതിരേ പരാതി നല്‍കിയിരിക്കുന്നതെന്ന കാര്യം അപ്പോഴാണ് അവർ അറിഞ്ഞത്. പരാതി തയ്യാറാക്കുന്നതില്‍ അവർക്ക് പങ്കുണ്ടായിരുന്നില്ല. കേസ് നടക്കുന്ന വിവരംപോലും സഹപാഠികളായ കൂട്ടുകാരികള്‍ പറയുമ്ബോഴാണ് പെണ്‍കുട്ടി അറിയുന്നത്.
പിന്നീട് പരാതിക്കാരി നേരിട്ട് പ്രോസിക്യൂട്ടറെ സമീപിച്ച് കേസ് തീർക്കണമെന്ന് ആവശ്യപ്പെട്ടു. 2016-ല്‍ ജൂണ്‍ 30-ന് മംഗളാ എക്സ്പ്രസിന്റെ ശൗചാലയത്തില്‍വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി 2017 ഡിസംബർ എട്ടിന് കോട്ടയം വനിതാ സെല്ലില്‍ നല്‍കിയിരുന്ന പരാതി. സ്ഥാപനത്തിലെ ഓഫീസ് മുറിയില്‍ പീഡിപ്പിച്ചു, പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി തുടങ്ങിയ പരാതിയിലെ കാര്യങ്ങളും ഞെട്ടിക്കുന്നതായിരുന്നു.
സുഹൃത്തായ യുവാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ കേസ് കൊടുത്തതെന്ന് പെണ്‍കുട്ടി കൂട്ടുകാരികളോട് പറഞ്ഞിരുന്നു. തന്റെ പഴയ സുഹൃത്ത് വെള്ളപേപ്പറില്‍ ഭീഷണിപ്പെടുത്തി ഒപ്പിടീക്കുകയായിരുന്നു. സുഹൃത്തുമായുള്ള അടുപ്പം തകരാതിരിക്കാനാണ് താൻ പരാതിയില്‍ ഒപ്പുവെച്ചത്.
അത് ഇത്രമേല്‍ ഗുരുതരമെന്ന് കരുതിയില്ല. അതിന്റെ പേരില്‍ തന്റെ അധ്യാപകന് ദുരിതജീവിതം ഉണ്ടാകുമെന്നും കരുതിയില്ല. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി സമീപകാലത്ത് സഹപാഠികളായ കൂട്ടുകാരികളോട് പറഞ്ഞു.
വ്യാജപരാതി തയ്യാറാക്കിയ വ്യക്തിതന്നെ പലതവണ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നതായും ജോമോൻ പറഞ്ഞു. അവിടെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി വിവരം ഉണ്ട്.
ഇത് പുറത്തറിയിക്കുമെന്നെല്ലാം പറഞ്ഞായിരുന്നു ഭീഷണിയെന്ന് ജോമോൻ പറഞ്ഞു. പക്ഷേ, താൻ ഇതൊന്നും കാര്യമാക്കിയെടുത്തില്ല -അതിന് വലിയവില നല്‍കേണ്ടിവന്നു.