ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ഉച്ചക്ക് പൊലീസ് ചോദ്യം ചെയ്യും; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്ന് പിതാവ്; അറിയേണ്ടത് ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടത് എന്തിനെന്ന്; ശേഷം തുടർനടപടികൾ

Spread the love

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാൻ പൊലീസ്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈൻ്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈൻ്റെ വീട്ടിലെത്തി നൽകിയത്. ബുധനാഴ്ച രാത്രിയായിരുന്നു ഡാൻസാഫ് സംഘത്തിൻ്റെ ലഹരി പരിശോധനയ്ക്കിടെ ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഷൈന് എതിരെ നിലവിൽ പൊലീസ് കേസ് എടുത്തിട്ടില്ല.

ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടതിന്റെ കാരണമാകും ചോദ്യം ചെയ്യലിൽ പ്രധാനമായും പോലീസ് ഷൈനോട് ചോദിക്കുക. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത ശേഷം മാത്രമേ തുടർനടപടികളുടെ കാര്യത്തിൽ തീരുമാനമെടുക്കു എന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛൻ്റെ പ്രതികരണം

‘അവൻ അവിടെ വന്നു, അവിടെ നിന്ന് പോയി, അതല്ലേ ഉള്ളൂ. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. അത് കഴിഞ്ഞ് കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല,’ – എന്നും ഷൈൻ്റെ പിതാവ് ചാക്കോ പ്രതികരിച്ചു.

വിന്‍സി അലോഷ്യസിന്‍റെ പരാതി അന്വേഷിക്കുന്ന സൂത്രവാക്യം സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈന്‍ തിങ്കളാഴ്ച തന്നെ ഹാജരാകുമെന്നും ചാക്കോ അറിയിച്ചു. ഷൈന്‍റെ വിശദീകരണത്തിന് കാത്തിരിക്കുകയാണ് താര സംഘടന അമ്മയും. ഷൈൻ അടക്കം 8 പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ അഡ്വ ജനറലിന്‍റെ ഓഫീസും തുടങ്ങി.