
തിരുവനന്തപുരം: മാസപ്പടി കേസില്‍ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് എസ്‌എഫഐഒ നടത്തുന്ന അന്വേഷണത്തില്‍ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍.
കേസ് കോടതിയിലല്ലെയെന്നും നടക്കട്ടെയെന്നുമാണു മുഖ്യമന്ത്രി. അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനീഷ് കൊടിയേരി വിഷയത്തിലും വീണാ വിജയന്റെ കേസിലും പാര്‍ട്ടിക്ക് രണ്ട് നിലപാട് ആയിരുന്നോയെന്ന ചോദ്യത്തില്‍ ‘അതില്‍ ഇത്ര ആശ്ചര്യം എന്താണെ’ന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
‘വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധം ഉയര്‍ത്തുന്നതില്‍ എന്താണ് ആശ്ചര്യം. ബിനീഷിന്റെ കേസില്‍ കൊടിയേരിയെ പറ്റി പരമാര്‍ശമുണ്ടായിരുന്നില്ല. ഇതില്‍ എന്റെ മകളെന്നു പറഞ്ഞാണ് തുടക്കമിട്ടത്. ലക്ഷ്യം എന്താണെന്നു പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കാര്യങ്ങളില്‍ കൂടുതല്‍ പറയുന്നില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങള്‍ ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയുടെ വഴിക്ക് കാര്യങ്ങള്‍ നീങ്ങിക്കൊള്ളും. ആരും അത്ര ബേജാറാകണ്ട. കരിമണല്‍ വിഷയവുമായി ബന്ധപ്പെട്ടു എനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അതില്‍ എന്തെങ്കിലും തെളിവുണ്ടോ. എന്റെ രാജി മോഹിച്ചോളൂ. കേന്ദ്ര ഏജന്‍സികളെ പറ്റി നല്ല ധാരണയാണ് മാധ്യമങ്ങള്‍ക്കുള്ളത്. ‘പിവി’ ആരാണെന്ന കാര്യം എതിരാളികളെ വകവരുത്താന്‍ ചിലര്‍ ഉപയോഗിക്കും. എനിക്ക് ഈ കാര്യത്തില്‍ നല്ല വ്യക്തതയുണ്ട്. കോടതിയിലെ കേസ് കോടതിയിലാണ് നേരിടേണ്ടത്. അല്ലാതെ മാധ്യമങ്ങള്‍ക്കു മുന്നിലല്ല” പിണറായി വിജയന്‍ പറഞ്ഞു.
‘നിങ്ങള്‍ക്കു വേണ്ടത് എന്റെ രക്തമാണ്. അത്ര വേഗത്തില്‍ അതു കിട്ടില്ല. ചില മാധ്യമങ്ങള്‍ക്കു സാമാന്യ ബുദ്ധിയില്ല. മകളുടെ കമ്പനി നല്‍കിയ സേവനത്തിനു കിട്ടിയ പ്രതിഫലം കള്ളപ്പണമല്ലല്ലോ. അത് രേഖകള്‍ പ്രകാരം വന്നതല്ലേ. അതിനു നല്‍കേണ്ട ആദായനികുതി, ജിഎസ്ടി എന്നിവ കൃത്യമായി നല്‍കിയതാണ്.
രേഖ പ്രകാരമുള്ളതാണ്. അതു മറച്ചുവെച്ചുകൊണ്ടാണ് കാര്യങ്ങള്‍ പറയുന്നത്. നല്‍കാത്ത സേവനത്തിനാണ് പ്രതിഫലം എന്നു പറഞ്ഞാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നല്‍കിയ സേവനത്തിനാണ് പ്രതിഫലമെന്നു മകളുടെ കമ്പനിയും സിഎംആര്‍എല്ലും പറയുന്നു. ഇതൊന്നും അത്ര വേഗത്തില്‍ അവസാനിക്കില്ല” മുഖ്യമന്ത്രി പറഞ്ഞു.



