
ഇന്ത്യന്‍ വിപണിയില്‍ വിലസി വ്യാജ സിഗരറ്റ് മാഫിയ; ഒറിജിനലിനെ വെല്ലുന്ന പായ്ക്കിങ്ങോടെയെത്തുന്ന വ്യാജ സിഗരറ്റുകള്‍ പരിശോധനയില്‍ പോലും കണ്ടെത്തുക അസാധ്യം
കോട്ടയം: രാജ്യമാകെ വലവിരിച്ച് വ്യാജ സിഗരറ്റ് മാഫിയ. ഒറിജിനലിനെ വെല്ലുന്ന പായ്ക്കിങ്ങോടെയെത്തുന്ന വ്യാജ സിഗരറ്റുകള്‍ പരിശോധനയില്‍ പോലും കണ്ടെത്തുക അസാധ്യമാണ്. വിദേശ ബ്രാൻഡുകളുടെ പേരിലാണ് വ്യാജ സിഗരറ്റ് ജില്ലയില്‍ വ്യാപകമായി വില്‍ക്കുന്നത്. പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും അത് ശീലമാക്കിയത്. എന്നാല്‍ ഈ വലിച്ചുകയറ്റുന്നതില്‍ ഏറെയും വ്യാജനാണെന്ന് പലരും അറിയാതെ പോകുന്നു.
പരിശോധന ലഹരിമാഫിയകളിലേയ്ക്ക് ഒതുങ്ങിയതോടെ പഴങ്ങളുടേയും കറികളുടേയും രുചിയുള്ള സിഗരറ്റ് വരെ വില്‍പ്പനയ്ക്ക് എത്തുന്നു. നിലവാരം കുറഞ്ഞ പുകയിലയില്‍ നിർമിക്കുന്ന സിഗരറ്റുകള്‍ നികുതിയടയ്ക്കാതെയും നിയമാനുസൃത മുന്നറിയിപ്പുകളില്ലാതെയുമാണ് വില്‍പ്പന. ഗള്‍ഫ് രാജ്യങ്ങളിലെ വിലകൂടിയ സിഗരറ്റ് എന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ വാങ്ങുന്നത്. വിദേശത്ത് ഉത്പാദിപ്പിച്ച് കൊച്ചി വഴി എത്തിച്ചാണ് കോട്ടയം ജില്ലയിലെ വില്‍പ്പന.
പ്രമുഖ വിദേശ ബ്രാൻഡഡ് കമ്ബനികളുടെ സിഗരറ്റുകളെന്ന് തോന്നിക്കും വിധം പാക്ക് ചെയ്ത് പേരില്‍ ചെറിയ മാറ്റം വരുത്തും. സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന പുകയിലയുടെ പരമാവധി ഉപയോഗ കാലയളവ് രണ്ട് മാസമാണ്. അതിനാല്‍ സിഗരറ്റ് പായ്ക്കറ്റില്‍ അവയുടെ നിർമാണ തീയതിയും ഉപയോഗ കാലയളവും നിർമിച്ച കേന്ദ്രവും ഉള്‍പ്പെടെ രേഖപ്പെടുത്തണം. വ്യാജനില്‍ വിലയോ നിർമാണ തീയതിയോ നിർമിച്ച സ്ഥലത്തിന്റെ വിവരങ്ങളോ ഉണ്ടാകില്ല. കാലാവധി കഴിഞ്ഞ പുകയിലയായതിനാല് വലിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ സിഗരറ്റിന് ഒരു രൂപയില്‍ താഴെ ലാഭമുള്ളപ്പോള്‍ വ്യാജന് 5 മുതല്‍ 10 രൂപവരെയാണ് ലാഭം. സാധാരണ സിഗരറ്റ് 73% നികുതിയുള്ളപ്പോള്‍ വ്യാജന് നികുതിയമില്ല. ആരോഗ്യ പ്രശ്നം കൂടുതലുമാണ്. എക്സൈസ് നികുതി അടയ്ക്കാതെ വില്‍ക്കുന്ന പുകയില ഉത്പന്നങ്ങള്‍ എന്ന നിലയില്‍ എക്സൈസ് വകുപ്പിന് അനധികൃത സിഗരറ്റ് കച്ചവടം തടയാനും കേസെടുക്കാനും അധികാരമുണ്ട്. വില, നിർമാണ വിവരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്താതെ വില്‍ക്കുന്നതിനാല്‍ ലീഗല്‍ മെട്രോളജി വകുപ്പിനും കള്ളക്കടത്തു സാധനങ്ങളായതിനാല്‍ പൊലീസിനും പരിശോധന നടത്തി കേസെടുക്കാം.
കൊള്ളലാഭം ലക്ഷ്യമിട്ട് തന്നെയാണ് വ്യാജന്മാര് ഇന്ത്യയിലും കേരളത്തിലും വേരുറപ്പിച്ചത്. വ്യാജ സിഗരറ്റ് ഒന്നിന് നിര്‍മാണചെലവ് രണ്ട് രൂപ മാത്രം. ആ സിഗരറ്റ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത് പത്തിരട്ടിവിലയ്ക്ക്. ഒറിജിനലേത് വ്യാജനേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിദം പായ്ക്കിങ്ങിലടക്കം സൂക്ഷ്മമായ കോപ്പിയടിയാണ് നടത്തുന്നത്. വിമാനത്തിലും കപ്പല്മാര്ഗത്തിലും വ്യാജന്മാര് ഇന്ത്യയിലെത്തും. പേപ്പറെന്ന വ്യാജേന കൊറിയറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണവും നടത്തും.