
മകളുടെ പഠനം വലുത്; വീട്ടുകാര് പോലും അറിയാതെ ഉപജീവനമാർഗമായ ഓട്ടോ വിറ്റ് പിതാവ്; തിരിച്ചു വാങ്ങി നൽകി കോളേജ്
മകളുടെ ഫീസ് അടയ്ക്കാനായി ജീവിതമാർഗമായ ഓട്ടോ വിറ്റ് ഫീസ് അടച്ച അച്ഛൻറെ മനസ്സറിയാൻ കോളേജ് ചെയർമാൻ ഗോകുലിന് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. ഓഫീസിലേക്ക് അച്ഛനെയും മകളെയും വിളിച്ചുവരുത്തി വിറ്റ ഓട്ടോ മടക്കി വാങ്ങി നൽകുകയും, കുട്ടിയുടെ പഠനം സൗജന്യമാക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി ചേനപ്പാടി ഹിന്ദുസ്ഥാൻ ഫാർമസി കോളേജിലെ ബിഫാം വിദ്യാർഥിനിയായ മകള്‍ക്ക് ഫീസടയ്ക്കാൻ പണമില്ലാതായതോടെയാണ് മുണ്ടക്കയം നെന്മേനി മുത്തുഭവനിലെ എം.എം. സോമൻ ഓട്ടോ വില്‍ക്കാൻ തീരുമാനമെടുത്തത്. പെട്ടന്ന് പണം വേണമെന്ന് പറഞ്ഞ് കൂട്ടുകാരൻ ലൈജു പി. ജോണിന് വണ്ടി വിറ്റു. വണ്ടി വിറ്റ് കിട്ടായ 1,20,000 രൂപ മകളുടെ ഫീസായി അടച്ചു ശേഷം കൗണ്ടറില്‍ പണമടയ്ക്കുമ്ബോള്‍ അക്കൗണ്ടന്റ് ജി. ശ്രീകുമാറിനോട് താൻ പണം കണ്ടെത്തിയത് എങ്ങിനെയാണെന്ന് ചെറുതായൊന്ന് സൂചിപ്പിച്ചു. മകള്‍ക്ക് ഈ കാര്യങ്ങൾ ഒന്നും അറിയില്ലെന്നും പറഞ്ഞു. ശ്രീകുമാറിൻ്റെ മനസ്സ് വേദനിച്ചു. അദ്ദേഹം ഈ കാര്യം കോളേജ് ചെയർമാൻ ജി. ഗോകുലിനെ അറിയിച്ചു. പിന്നീട് കോളേജ് ജീവനക്കാരെ അയച്ച് സോമന്റെ ഓട്ടോ മടക്കി വാങ്ങാനുള്ള ഏർപ്പാട് ഗോകുലിന്റെ നേതൃത്വത്തില്‍ ചെയ്തു.
കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് സോമനും മകളും കോളേജിലെത്തിയപ്പോള്‍ ലൈജുവും ഓഫീസിലുണ്ട് ഗോകുല്‍ ഓട്ടോ വിലയായ ഒന്നേകാല്‍ ലക്ഷം രൂപ ലൈജുവിനെ ഏൽപ്പിച്ചു. വിറ്റ വണ്ടി കൂലിക്ക് ഓടിച്ചാണ് സോമൻ സ്ഥലത്തെത്തിയത്. പഠനത്തില്‍ മിടുക്കിയായ വിദ്യാർഥിനിയുടെ തുടർന്നുള്ള രണ്ട് വർഷത്തെ ഫീസ് ഒഴിവാക്കി നല്‍കിയതായി ഗോകുല്‍ പറഞ്ഞു. തന്റെ പരിമിതികള്‍ക്കിടയില്‍ നിന്ന് മകളുടെ വിദ്യാഭ്യാസത്തിനായി ജീവിതമാർഗ്ഗമായ ഓട്ടോറിക്ഷാ പോലും വില്‍ക്കാൻ കാണിച്ച അച്ഛന്റെ മനസ് കണ്ടാണ് ഓട്ടോറിക്ഷാ തിരികെ വാങ്ങി നല്‍കാൻ തീരുമാനിച്ചതെന്ന് ഗോകുല്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
