
മലപ്പുറം: മകളെ പീഡിപ്പിച്ച കുറ്റവാളിയെ കൊലപ്പെടുത്തിയ ധീരനായ അച്ഛൻ എന്ന ഒറ്റ വിശേഷണം കൊണ്ടുതന്നെ കേരളമാകെ ഓർക്കുന്ന വ്യക്തിയായിരുന്നു മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ.
മകളെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ കൊലപ്പെടുത്തിയ അച്ഛൻ വിടവാങ്ങി. 75-ാം വയസ്സില്‍ ആണ് മരണം.
2001 ഫെബ്രവരി ഒൻപതിന് മഞ്ചേരി എളങ്കൂരില്‍ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂള്‍ വിട്ടുവരികയായിരുന്നു. പ്രായം വെറും 13 വയസ്സ്. അയല്‍വാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത ശേഷം കൃഷ്ണപ്രിയയെ ക്രൂരമായി കൊലപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കൃഷ്ണപ്രിയ വധം. മാധ്യമങ്ങള്‍ വലിയ രീതിയില്‍ കൃഷ്ണപ്രിയ വധത്തിന് പ്രാധാന്യം നല്‍കി. പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. വൈകാതെ തന്നെ പ്രതി വലയിലായി. തെളിവുകള്‍ നിരത്തി പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഒരുപാട് കേട്ട പീഡന വാർത്തകള്‍ പോലെ തീരുമായിരുന്ന ഈ കേസ് പക്ഷെ ഒരച്ഛന്റെ കയ്പ്പുനിറഞ്ഞ കണ്ണീരിന്റെ പക തീർത്തതോടെ മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് വെടിയേറ്റ് കൊല്ലപ്പെട്ടു. മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചുവെന്നും കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണീരിന്റെ കയ്പ്പുമായി രാവുകള്‍ തള്ളിനീക്കിയ ഒരച്ഛൻ ശങ്കരനാരായണൻ ഹീറോ എന്ന കഥാപാത്രത്തിലേക്ക് മാറി. മകളുടെ മരണശേഷം അതീവദുഃഖിതനായിരുന്നു ശങ്കരനാരായണൻ.
സംഭവത്തിന് ശേഷം മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. എന്നാല്‍ ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.
കൃഷ്ണപ്രിയ മരിച്ചശേഷം കണ്ണീരില്ലാതെ ഒരു ദിവസം പോലും ശങ്കരനാരായണന്‍റെ ദിവസം കടന്നുപോയിട്ടില്ല. മരിക്കുന്നത് വരെ തന്റെ ഓമന മകളായ കൃഷ്ടപ്രിയയെ കുറിച്ചാണ് സംസാരമെന്നും അയല്‍വാസികള്‍ പറയുന്നു.



