
”അങ്കവും കാണാം താളിയും ഒടിക്കാം”;കുപ്പി വാങ്ങാൻ ഇനി മെട്രോ സ്റ്റേഷനിൽ പോവാം; പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി ബെവ്കോ;വൈറ്റിലയിലെ മദ്യ വില്‍പനയ്ക്ക് എക്സൈസിന്റെ പച്ചക്കൊടി
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം വൈവിദ്ധ്യവത്കരണം നടപ്പാക്കിയ പൊതുമേഖലാ സ്ഥാപനം ഒരു പക്ഷേ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡായിരിക്കും.
മെട്രോ ട്രെയിനുകള്‍ക്ക് പുറമേ വാട്ടർ മെട്രോ, ഇലക്‌ട്രിക് സർക്കുലർ ബസുകള്‍, സ്റ്റേഷനുകളിലെ കിയോസ്കുകള്‍ തുടങ്ങിയവ ഉദാഹരണം. പ്രധാന മെട്രോ സ്റ്റേഷനുകളില്‍ ബീവറേജസ് ഔട്ട്ലെറ്റുകള്‍ തുടങ്ങാനുള്ള പദ്ധതിയാണ് ഇപ്പോള്‍ ഏറെ ചർച്ചയാകുന്നത്.
”അങ്കവും കാണാം താളിയും ഒടിക്കാം.” എന്നൊരു ചൊല്ലുണ്ട്. ഒറ്റപ്പോക്കിന് ഒന്നിലധികം കാര്യങ്ങള്‍ നടത്താമെന്നർത്ഥം. കൊച്ചി മെട്രോ റെയിലില്‍ യാത്രചെയ്യുന്നവർക്ക് അത്തരത്തിലൊരു അവസരമാണ് കിട്ടാൻ പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവർക്കുമല്ല. ലേശം ‘മിനുങ്ങുന്ന’ ശീലമുള്ളവർക്ക്. മെട്രോ സ്റ്റേഷനുകളില്‍ പ്രീമിയം വിദേശമദ്യ ഔട്ട്ലെറ്റുകള്‍ തുടങ്ങാനുള്ള ബീവറേജസ് കോർപ്പറേഷന്റെ നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകളുടെ സജീവപരിഗണനയിലാണ്. ആദ്യ ഘട്ടമായി വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളില്‍ കൊമേഴ്സ്യല്‍ സ്ഥലമൊരുക്കാൻ മെട്രോ അധികൃതർ സന്നദ്ധരായിട്ടുണ്ട്. വൈറ്റിലയിലെ മദ്യ വില്‍പനയ്ക്ക് എക്സൈസിന്റെ പച്ചക്കൊടി കിട്ടിക്കഴിഞ്ഞു.
ഉപാധികള്‍ ഇങ്ങനെ
ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങി മെട്രോ ട്രെയിനില്‍ യാത്രചെയ്യുന്നതിന് കർശന ഉപാധികളുണ്ടാകും. കുപ്പി പൊട്ടിച്ച് രണ്ടിറക്ക് കുടിക്കാമെന്നാണെങ്കില്‍ അത് നടക്കില്ല. പൊട്ടിക്കാത്ത കുപ്പിയുമായി മാത്രമേ ട്രെയിനില്‍ കൊണ്ടുപോകാനാകൂ. ഒരു ടിക്കറ്റിന് ഇത്ര മില്ലി എന്ന പരിധിയുമുണ്ടായേക്കും. ടിക്കറ്റെടുക്കാത്തവർക്ക് ഇവിടേക്ക് പ്രവേശനവും ഉണ്ടാകില്ല.
അർബൻ പ്രൊഫഷണലുകള്‍, ടൂറിസ്റ്റുകള്‍, നൈറ്റ് ലൈഫ് ആസ്വദിക്കാനത്തുന്നവർ തുടങ്ങിയവരെയൊക്കെ ആകർഷിക്കാനാണ് പ്രീമിയം ഔട്ട്ലെറ്റുകള്‍ സജ്ജമാക്കുന്നത്. 1000 രൂപയ്ക്ക് മുകളിലുള്ള ബ്രാൻഡുകളാകും വില്‍പനയ്ക്കുണ്ടാകുക. പദ്ധതി യാഥാർത്ഥ്യമായാല്‍ ബെവ്കോയുടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ക്ക് സാദ്ധ്യതയുണ്ട്. കാരണം പുതിയ റൂട്ടുകളും സ്റ്റേഷനുകളും വരാനിരിക്കുകയാണ്. അതേസമയം മെട്രോയും ബെവ്കോയും കൈകോർക്കുന്നതിനെ എതിർക്കുന്നവരുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷാസ്വാതന്ത്ര്യത്തോടെ ഏത് രാത്രിയും എത്താവുന്ന മെട്രോ സ്റ്റേഷനുകളില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുന്നതോടെ സാമൂഹികവിരുദ്ധർ തമ്ബടിക്കുമെന്നാണ് ആശങ്ക.
ഇൻഫോപാർക്കും എയർപോർട്ടും
ടെക്കികളുടെ ഹബ്ബായ ഇൻഫോപാർക്കിലേക്ക് അടുത്തവർഷം മെട്രോ ട്രെയിനിന്റെ ചക്രമുരുളും. നെടുമ്ബാശേരി വിമാനത്താവളത്തിലേക്കുള്ള റൂട്ടും ചർച്ചകളിലുണ്ട്. ജെ.എല്‍.എൻ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കുവരെ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതി. 1,957 കോടി ചെലവിലാണ് പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. ഇൻഫോപാർക്കിലേക്ക് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നീളുമെന്നതാണ് ശ്രദ്ധേയം. ഐ.ടി ജീവനക്കാർ ഉള്‍പ്പെടെയുള്ളവർക്ക് ഈ റൂട്ട് ഏറെ സഹായകരമാകും.
ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കാണ് മെട്രോ റെയിലിന്റെ മൂന്നാംഘട്ടം. കൊച്ചി വിമാനത്താവളത്തെ ബന്ധിപ്പിച്ച് ആലുവ-അങ്കമാലി മെട്രോ മൂന്നാംഘട്ടത്തിന് ഡി.പി.ആർ തയ്യാറാക്കാൻ കെ.എം.ആർ.എല്‍ കണ്‍സള്‍ട്ടൻസികളില്‍ നിന്ന് ടെൻഡർ ക്ഷണിച്ചു.
ആറുമാസത്തിനുള്ളില്‍ ഡി.പി.ആർ സമർപ്പിക്കണം. എലിവേറ്റഡ്, ഭൂഗർഭ പാതകളാണോ രണ്ടും ചേർന്നതാണോ സാമ്ബത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനാണ് നിർദ്ദേശം. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാർപ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കുകയും വേണം.
ലാഭക്കുതിപ്പ്
മൂന്നുവർഷം മുമ്ബ് 35 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയ കൊച്ചി മെട്രോ ഇപ്പോള്‍ 25 കോടി ലാഭത്തിലാണ്. പ്രതിദിനം ശരാശരി 31,229 യാത്രക്കാർ എന്നത് 88,292 ആയി ഉയർന്നു. പ്രതിദിന ടിക്കറ്റ് വരുമാനം 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി.
അതിനിടയില്‍ ടിക്കറ്ര് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ വൈവിദ്ധ്യവത്കരണം. 2021-22 ല്‍ ടിക്കറ്റ് ഇതര വരുമാനം 35.86 കോടിരൂപയായിരുന്നെങ്കില്‍ 2023-24ല്‍ 51.24 കോടിയാണ്. കൊമേഴ്സ്യല്‍ സ്പേസ് കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കളമശേരി സ്റ്റേഷനില്‍ സ്വകാര്യ സംരംഭകർക്ക് ഫുഡ് കോർട്ട് കം റസ്റ്റോറന്റിന് സ്ഥലം അനുവദിക്കും. കളമശേരിയില്‍ ബി.പി.സി.എല്‍ സഹകരണത്തോടെ പെട്രോള്‍ പമ്ബും ഇലക്‌ട്രിക് ചാർജിംഗ് സ്റ്റേഷനുമാണ് മറ്റൊരു പ്രധാനപദ്ധതി. എറണാകുളം സൗത്ത് സ്റ്റേഷനിലെ ബഹുനില കെട്ടിടം ഇൻഫോപാർക്കിന് പാട്ടത്തിന് നല്‍കാനും തീരുമാനമായിട്ടുണ്ട്.
മുൻപ് വിവിധ ബാങ്കുകള്‍ക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്കും മെട്രോ സ്റ്റേഷനുകളില്‍ ലീസിന് സ്ഥലം അനുവദിച്ചിരുന്നു. ആലുവ, കമ്ബനിപ്പടി സ്റ്റേഷനുകളില്‍ എസ്.ബി.ഐ, ആലുവ സ്റ്റേഷനില്‍ ഫെഡറല്‍ ബാങ്ക്, എം.ജി റോഡ് സ്റ്റേഷനുകളില്‍ കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നീ ബാങ്കുകള്‍ക്കാണ് സ്ഥലം അനുവദിച്ചിരുന്നത്.
കൂടുതല്‍ റൂട്ടുകളും സ്റ്റേഷനുകളും വരുന്നതോടെ കമ്ബനിയുടെ ബിസിനസും വർദ്ധിക്കും. എന്നാല്‍ കേവലം ലാഭേച്ഛ ലക്ഷ്യമിട്ടുള്ളതാകരുത് പൊതുസ്ഥാപനമായ മെട്രോയുടെ ഇതര പ്രവർത്തനങ്ങള്‍. വരേണ്യവർഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതുമാകരുത്. കൊച്ചിയില്‍ ഹ്രസ്വ സന്ദർശനത്തുന്നവർക്ക് കുറഞ്ഞചെലവില്‍ തങ്ങാനുള്ള എ.സി. ഡോർമെറ്ററികള്‍ എം.ജി. റോഡ് സ്റ്റേഷനുകളിലുണ്ട്. ഇത്തരത്തില്‍ സാധാരണക്കാരെ കൂടി മുന്നില്‍ക്കണ്ടുള്ള സേവനങ്ങളും മെട്രോയില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്.