
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി : പിണറായി എതിർത്താൽ കേരളത്തിലെ പാർട്ടിക്കുള്ളിൽ ചേരിതിരിവുണ്ടാകും.
മധുര:സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി.
പ്രായ നിബന്ധനയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള ആർക്കും ഇളവ് നല്‍കേണ്ടതില്ല എന്ന് ധാരണയുള്ളതിനാല്‍ പിബിയില്‍ അവശേഷിക്കുന്ന നേതാക്കളില്‍ നിന്ന് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തണം.
പിബിയില്‍ ബാക്കിയുള്ള നേതാക്കളില്‍ മലയാളിയായ എം.എ ബേബിക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
2012 ല്‍ പൊളിറ്റ് ബ്യൂറോ അംഗമായ ബേബി നിലവിലുളള നേതാക്കളില്‍ ഏറ്റവും സീനിയറായവരില്‍ ഒരാളാണ്.
2005 ല്‍ പിബിയില്‍ എത്തിയ ബി.വി.രാഘവലു മാത്രമാണ് ബേബിയേക്കാള്‍ സീനിയോറിറ്റി ഉള്ള ഏക നേതാവ്. പാർട്ടി ദുർബലമായ ആന്ധ്രയില്‍ നിന്ന് വരുന്ന രാഘവലു ദേശിയ തലത്തില്‍ കാര്യമായ സാന്നിധ്യമല്ല.
ആന്ധ്രയിലെയും തെലങ്കാനയിലെയും സംഘടന പ്രശ്നങ്ങളില്‍ ആരോപണ വിധേയനായ രാഘവലു ഇടക്ക് പിബി അംഗത്വം രാജിവെച്ചിരുന്നു. എന്നാല്‍ വിവാദം ഒഴിവാക്കാൻ നേതാക്കള്‍ ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാള്‍ പോലുള്ള പ്രബല സംസ്ഥാനങ്ങള്‍ക്കും രാഘവലു ജനറല്‍ സെക്രട്ടറിയാകുന്നതിനോട് താല്‍പര്യമില്ല. ഇതും എം.എ. ബേബിക്ക് അനുകൂലമാണ്.
രാഘവലു കഴിഞ്ഞാല്‍ പിബി അംഗവും കിസാൻ സഭ ജനറല്‍ സെക്രട്ടറിയുമായ അശോക് ധാവ്ള ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
മഹാരാഷ്ട്ര കർഷക സമരത്തോടെ ദേശിയ തലത്തില്‍ ശ്രദ്ധേയനായ ധാവ്ള നല്ല സംഘാടകനും സൈദ്ധാന്തിക അടിത്തറയുള്ള നേതാവുമാണ്. ആദർശ രാഷ്ട്രീയ വഴിയിലുള്ള ധാവ്ളക്ക് പ്രായോഗിക രാഷ്ട്രിയത്തില്‍ വലിയ മികവില്ല.
ഇതാണ് ആകെയുള്ള പ്രതികൂല ഘടകം.
ആരോഗ്യ പ്രശ്നങ്ങളും മഹാരാഷ്ട്രാ ഘടകത്തിൻ്റെ പിന്തുണ ഇല്ലാത്തതും ധാവ്ളയുടെ സാധ്യതയെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ എം.എ. ബേബി തന്നെ ജനറല്‍ സെക്രട്ടറി ആകാനാണ് സാധ്യത.
ജനറല്‍ സെക്രട്ടറി ആര് ആകണമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മനസ് തുറക്കാത്തത് മാത്രമാണ് എം.എ. ബേബിയുടെ കടന്നു വരവിന് മുന്നിലുള്ള ആശങ്ക.
തനിക്ക് മുകളില്‍ കേരളത്തിലെ പാർട്ടിയില്‍ വേറൊരു അധികാര കേന്ദ്രം ഉണ്ടാകുന്നത് അംഗീകരിച്ച് നല്‍കാൻ വിമുഖതയുള്ളയാളാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ എതിർപ്പ് ബേബി അനുകൂലികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മകള്‍ വീണക്ക് എതിരായ മാസപ്പടി കേസില്‍ പ്രോസിക്യൂഷൻ അനുമതി നല്‍കിയ സംഭവത്തില്‍ ബേബി ആഞ്ഞടിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുഖ്യമന്ത്രിയുടെ പിന്തുണ തേടിയുള്ള പ്രതികരണമാണ് ബേബി നടത്തിയതെന്ന് ഏറെക്കുറെ വ്യക്തമാണ്.
മുഖ്യമന്ത്രിയുടെ എതിർപ്പ് വന്നാലും ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാൻ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തില്‍ ബദല്‍ നീക്കവുമുണ്ട്. കേന്ദ്ര കമ്മിറ്റിയിലും മറ്റ് സംസ്ഥാന ഘടകങ്ങള്‍ക്കിടയിലും ആശയ വിനിമയം സജീവമാണ്.
മുഖ്യമന്ത്രി ബേബിയുടെ ജനറല്‍ സെക്രട്ടറി ആയുള്ള കടന്നുവരവിനെ എതിർത്താല്‍ കേരളത്തിലെ പാർട്ടിയില്‍ വലിയ ചേരിതിരിവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്