
ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണ്, വിപ്ലവ ഗാനം കേള്‍ക്കാനല്ല; കടയ്‌ക്കല്‍ തിരുവാതിരയ്‌ക്ക് വിപ്ലവ ഗാനം പാടിയതില്‍ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കടയ്‌ക്കല്‍ തിരുവാതിരയ്‌ക്ക് വിപ്ലവ ഗാനം പാടിയതില്‍ വിമർശിച്ച് ഹൈക്കോടതി. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി പറഞ്ഞു. ഇത് ഒരിക്കലും ലാഘവത്തോടെ കാണാൻ സാധിക്കില്ല. ഇത്തരമൊരു കാര്യം അമ്പലപ്പറമ്പില്‍ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് കേസെടുക്കേണ്ടതാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. ക്ഷേത്രങ്ങള്‍ ഇതിനുള്ള സ്ഥലമല്ലെന്നും കോടതി ആവർത്തിച്ചു.
സ്റ്റേജിന് മുന്നില്‍ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കള്‍ നൃത്തം വച്ചു. ഇവരെ വിശ്വാസികള്‍ എന്ന് വിളിക്കാനാകുമോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡന്റാകാൻ 19 കേസുള്ള ആള്‍ നല്‍കിയ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചു? ഗാനമേളയ്‌ക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്ന് അറിയിക്കണമെന്നും നിർദേശിച്ചു. ഗാനമേളയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കോടതി വീണ്ടും പരിശോധിച്ചു.
പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്. കടയ്‌ക്കല്‍ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണ ഗാനങ്ങളും വിപ്ലവ ഗാനങ്ങളും പാടിയതാണ് വിവാദമായത്. ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്ബ് വെടിവയ്‌പ്പില്‍ പരിക്കേറ്റ്, ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ട പുഷ്‌പനെക്കുറിച്ചുള്ള പാട്ടുകള്‍ ഉള്‍പ്പെടെയാണ് പാടിയത്. കടയ്‌ക്കല്‍ തിരുവാതിരയുടെ ഒമ്ബതാം ദിവസമായ തിങ്കളാഴ്‌ച വൈകിട്ടായിരുന്നു അലോഷിയുടെ പരിപാടി.