
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ മേഘ മരിച്ചതിനെ തുടർന്ന് സുഹൃത്തും കുറ്റാരോപിതനുമായ സുകാന്ത് സുരേഷ് ഒളിവിൽ പോയത് സഹപ്രവർത്തകരെ കൂടി കബളിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. മേഘയുമായുള്ള സുകാന്തിന്റെ പ്രണയം സഹപ്രവർത്തകരായ പലർക്കും അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ മേഘ മരിച്ച ദിവസം സുകാന്തിനെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ ഒപ്പം കൂടി. നിർത്താതെ കരഞ്ഞ സുകാന്ത് ഇടയ്ക്കിടെ ആത്മഹത്യാ പ്രവണത കാണിക്കുകയും താനും ജീവനൊടുക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സുകാന്തിനെ കൊണ്ട് ലീവ് എടുപ്പിക്കുകയും മലപ്പുറം എടപ്പാളിലെ വീട്ടിൽ വാഹനത്തിൽ കൊണ്ടാക്കുകയും ചെയ്തു.
മാതാപിതാക്കൾക്കൊപ്പം സുകാന്തിനെ ആക്കിയ ശേഷം തിരികെ പോന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. വലിയ ദുഃഖത്തിലും നിരാശയും അഭിനയിച്ചാണ് സുകാന്ത് അത്രയും നേരം ഇരുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. റിട്ടയേർഡ് അധ്യാപക ദമ്പതികളുടെ ഏകമകനാണ് സുകാന്ത്. ലീവെടുത്ത് വീട്ടിലെത്തിയതിൻ്റെ പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം സുകാന്തിനെ വീട്ടിൽ കണ്ടിട്ടില്ലെന്ന് അയൽക്കാരും പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടിൽ നിന്നും മുങ്ങിയ സുകാന്ത് ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മേഘ, ജയന്തി ജനത എക്സപ്രസിന് മുന്നിൽ ചാടി ജീവനൊടുക്കിയതിന് പിന്നിൽ സുകാന്ത് പ്രണയിച്ച് ചതിച്ചതാണെന്നാണ് മേഘയുടെ കുടുംബം ആരോപിക്കുന്നത്. മേഘയെ കടുത്ത സാമ്പത്തിചൂഷണത്തിന് സുകാന്ത് ഇരയാക്കിയെന്നും ബാങ്ക് രേഖകൾ സഹിതം കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
റെയിൽവേ പാളത്തിലേക്ക് നടക്കുന്നതിനിടെ നാലുവട്ടം മേഘ സുകാന്തിനെ വിളിച്ചുവെന്നും എട്ടുസെക്കന്റുകൾ വീതം മാത്രമാണ് ഈ ഫോൺ വിളികൾ ഉണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുകാന്തിനെ തേടി പൊലീസ് ഇറങ്ങിയത്.
ട്രെയിനിങിനായി ജോധ്‌പുരിലെത്തിയപ്പോഴാണ് മേഘയും സുകാന്തും കണ്ടുമുട്ടിയത്.
പ്രണയത്തിലായതിന് പിന്നാലെയുള്ള എട്ടുമാസം മേഘയുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുകാന്തിന്റെ മൊബൈൽ ഫോൺ ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രൻ്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.