75 വയസ് പിന്നിട്ടതിനെ തുടർന്ന് സി.പി.എം നേതൃസമിതികളില്‍ നിന്ന് ഒഴിവാകുന്ന എ.കെ.ബാലനുളള പുനരധിവാസം എന്ന നിലയിൽ വയോജന കമ്മീഷൻ തലപ്പത്തേക്ക്

Spread the love

തിരുവനന്തപുരം: പ്രായമായ പൗരന്മാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പുതുതായി രൂപം കൊളളുന്ന വയോജന കമ്മീഷൻെറ ചെയ‍ർ പേഴ്സണായി മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എ.കെ.ബാലൻ നിയമിതനായേക്കും.
വയോജന കമ്മീഷൻ തലപ്പത്തേക്ക് എ.കെ.ബാലനെ നിയമിക്കാനുളള ചർച്ചകള്‍ സി.പി.എം നേതൃത്വത്തിലും സർക്കാർ തലത്തിലും ചർച്ചകള്‍ നടന്നുകഴിഞ്ഞു.

75 വയസ് പിന്നിട്ടതിനെ തുടർന്ന് സി.പി.എം നേതൃസമിതികളില്‍ നിന്ന് ഒഴിവാകുന്ന എ.കെ.ബാലനുളള പുനരധിവാസം എന്ന നിലയിലാണ് അദ്ദേഹത്തെ വയോജന കമ്മീഷൻ തലപ്പത്തേക്ക് പരിഗണിക്കുന്നത്.

അർദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയുളള വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനം മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എ.കെ.ബാലന്റെ പ്രൗഢിക്ക് ചേർന്നതുമാണ്.
രണ്ട് തവണ മന്ത്രിയും നാല് തവണ എം.എല്‍.എയും ഒരു തവണ ലോകസഭ അംഗവുമായിരുന്ന എ.കെ.ബാലൻ പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1996-2001 കാലത്ത് കെ.എസ്.എഫ്.ഇ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പി.കെ.ജമീല ഇപ്പോള്‍ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമാണ്.

വയോജന കമ്മീഷൻ അധ്യക്ഷൻ ആകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തില്‍ നടക്കുന്ന ചർച്ചകളില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്ന തിരുവനന്തപുരത്ത് നിന്നുളള നേതാവ് ആനാവൂർ നാഗപ്പന്റെ പേരും ഉയർന്നുവന്നിരുന്നു.
എന്നാല്‍ ആദ്യമായി നിലവില്‍ വരുന്ന വയോജന കമ്മീഷനെ നയിക്കാൻ എ.കെ.ബാലനെ പോലെ പരിചയ സമ്ബന്നനായ ആളിനെ തന്നെ നിയോഗിക്കണമെന്നാണ് പൊതുവേ ഉയർന്ന അഭിപ്രായം. മുൻ നിയമ മന്ത്രിയായ എ.കെ.ബാലൻ അഭിഭാഷകനായും പ്രവർത്തന പരിചയമുണ്ട്.

സർക്കാർ പദവികളില്‍ അധികം ഇരുന്നിട്ടില്ലാത്ത ആനാവൂർ നാഗപ്പൻ വഹിച്ചിട്ടുളള ഏറ്റവും ഉയർന്ന പദവി ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനമാണ്.

സി.പി.എമ്മിന്റെ പാർട്ടി കോണ്‍ഗ്രസിന് ശേഷം എ.കെ.ബാലനെ സംസ്ഥാന വയോജന കമ്മീഷനായി നിയമിച്ചുകൊണ്ടുളള സർക്കാർ തീരുമാനം വന്നേക്കും.
പാർട്ടി നേതാക്കള്‍ക്ക് പരിപാകമായ രീതിയിലാണ് വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കുളള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഈമാസം 25ന് അവസാനിച്ച നിയമസഭാ സമ്മേളനമാണ് വയോജന കമ്മീഷൻ ബില്‍ പാസാക്കിയത്. അധ്യക്ഷനും മൂന്ന് അംഗങ്ങളും അടക്കം നാല് പേർ അടങ്ങുന്നതാണ് സംസ്ഥാന വയോജന കമ്മീഷന്റെ ഘടന.

അധ്യക്ഷൻ അടക്കമുളള 4 അംഗങ്ങളില്‍ ഒരാള്‍ പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തില്‍ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്നാണ് വ്യവസ്ഥ.
കമ്മീഷനിലെ എല്ലാ അംഗങ്ങളും വയോജനങ്ങളായിരിക്കണമെന്നും നിയമസഭ പാസാക്കിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. മൂന്ന് വർഷമാണ് വയോജന കമ്മീഷന്റെ കാലാവധി.
തിരുവനന്തപുരം ആസ്ഥാനമാക്കിയായിരിക്കും കമ്മീഷൻ പ്രവർത്തിക്കുക. ഗവണ്‍മെന്റ് സെക്രട്ടറി പദവിക്ക് തുല്യമായ പദവിയിലായിരിക്കും കമ്മീഷൻ ചെയർമാന്റെ നിയമനം.ശമ്പളവും വാഹനവും യാത്രാബത്തയും അടക്കമുളള എല്ലാ ആനുകൂല്യങ്ങളും ഉണ്ടാകും