
പത്തനംതിട്ട: വയനാട്ടിൽ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയിൽ നിർമിക്കുക ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന കെട്ടിടങ്ങൾ. ഇഷ്ടികയുടെ ബലത്തിൽ മാത്രം കെട്ടിയുയർത്തുന്നതിനു പകരം കമ്പിയും കോൺക്രീറ്റ് തൂണുകളും കൂടി ഉപയോഗിക്കുന്ന രീതിയിലാകും നിർമാണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ പരിഷ്കരിച്ച ബിൽഡിങ് കോഡ് അനുസരിച്ചാണ് നിർമാണം.1950 നും 2023 നും ഇടയിൽ 60 ഭൂമികുലുക്കങ്ങൾ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒട്ടേറെ ലഘുഭൂചലനങ്ങളുമുണ്ട്. ഭൂകമ്പസാധ്യതാ മേഖലകളുടെ പട്ടികയിൽ സോൺ മൂന്നിലാണ് കേരളം. ഈരാറ്റുപേട്ട കേന്ദ്രമായി 2000 ഡിസംബർ 12 ന് അനുഭവപ്പെട്ട 5.2 തീവ്രതയുള്ള ഭൂചലനത്തോടെയാണു കേരളം സോൺ മൂന്നിലേക്ക് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറുചലനങ്ങൾ ഇടയ്ക്കു നല്ലത്
കേരളം ഉൾപ്പെടുന്ന ഇന്ത്യൻ ഭൂമേഖല ഏതാനും സെന്റീമീറ്റർ വീതം വടക്കോട്ടു നീങ്ങുന്നതിനാൽ ഭൂഗർഭത്തിൽ സമ്മർദം രൂപപ്പെടുന്നുണ്ട്.
ഇടയ്ക്കു ചെറുചലനങ്ങളായി ഇവ പുറത്തുപോകുന്നതു നല്ലതാണ്. എന്നാൽ സമ്മർദം മുഴുവനും ഏറ്റുവാങ്ങുന്ന ഹിമാലയത്തിൽ വലിയ ഭൂകമ്പങ്ങൾക്കുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. നിർമാണ രംഗത്ത് മുൻകരുതലുകൾ സ്വീകരിക്കുന്നത് അഭികാമ്യമാണെന്ന് ഭൗമശാസ്ത്രജ്ഞനായ ഡോ.കെ. സോമൻ പറഞ്ഞു.