വന്യമൃഗങ്ങൾ വനപരിധി വിട്ട് പുറത്തിറങ്ങിയാൽ ഇനിമുതൽ സൈറൺ മുഴങ്ങുകയും ക്യാമറയിൽ പതിയുകയും ചെയ്യും.
പാലക്കാട് ജില്ലയിലെ കല്ലടിക്കോടൻ മലനിരകളിലോ പൊരിയാനിയിലോ വയനാടോ വനപരിധി വിട്ട് വന്യജീവികളിറങ്ങിയാലാണ് പരുത്തിപ്പാറ മലയിലെ കാമറയിൽ പതിയുക. ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുകയാണെങ്കിൽ സൈറൺ മുഴങ്ങുകയും ചെയ്യും. കൂടാതെ കൺട്രോൾ റൂമിലും ദ്രുത പ്രതികരണ സേനയ്ക്കും അലാറം മുഴങ്ങും.
മനുഷ്യ-വന്യജീവി സംഘർഷങ്ങളെ കുറയ്ക്കുവാൻ വേണ്ടിയാണ് സംസ്ഥാന സർക്കാരിൻറെ നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ ആധുനിക സംവിധാനം. ആദ്യഘട്ട നടപടി പാലക്കാട്, വയനാട് ജില്ലകളിലാണ്. സർക്കാർ അംഗീകൃത സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) മുഖേന ദിനേശ് ഐടി സിസ്റ്റംസ് ആണ് പദ്ധതി നിർവഹണം. ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്റ്റിക് സെൻസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്യമൃഗങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനത്തെക്കുറിച്ച് പഠനം നടത്തി സഞ്ചാരപഥം മനസ്സിലാക്കി കൺട്രോൾ റൂമിലേക്ക് വിവരം നൽകും. പിന്നീട് അവയെ പ്രതിരോധിച്ച് തിരികെ കാട്ടിലേക്ക് കയറ്റാനുള്ള സൈറൺ സ്ട്രോബലയ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വയനാട് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനുകീഴിലെ ചെതലയം റേഞ്ചിനുകീഴിൽ 10 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ വിന്യസിച്ചാണ് ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്റ്റിക് സെൻസിങ് നടപ്പിലാക്കിയത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന തെർമൽ കാമറകളും ദീർഘദൂര ലേസർ ഇൻഫ്രാറെഡ് കാമറകളും വിന്യസിച്ചിട്ടുണ്ട്.