
ന്യൂഡല്‍ഹി: ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്‌തവുമായി ഇന്ത്യ. ഏകദേശം 15 ടണ്‍ വസ്തുക്കളുമായി സൈനിക വിമാനം മ്യാൻമറിലേക്ക് പുറപ്പെട്ടു.
ഹിൻഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്.
ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി – ടു – ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകള്‍, സോളാർ ലാമ്ബുകള്‍, ജനറേറ്റർ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെല്‍പ് ലൈൻ നേരത്തെ തുറന്നിരുന്നു. തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്ബറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി എക്സില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ മ്യാൻമറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മ്യാൻമറില്‍ നിലവില്‍ 150പേരോളം ഭൂചലനത്തില്‍പ്പെട്ട് മരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. 150പേരുടെ മൃതദേഹങ്ങളാണ് രക്ഷാദൗത്യത്തിലൂടെ ഇതുവരെ കണ്ടെത്തിയത്. മ്യാൻമറിലും അയല്‍ രാജ്യമായ തായ്‍ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകർന്നു. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സർക്കാരുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.