
കൊച്ചി: നഗരത്തിൽ എംഡിഎംഎ എത്തിച്ച് മൊത്തവിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടു പേർക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും. കോട്ടയം ചിങ്ങവനം മുട്ടത്താട്ട്ചിറ വീട്ടിൽ ‘തുമ്പിപ്പെണ്ണ്’ എന്നറിയപ്പെടുന്ന സൂസിമോൾ എം.സണ്ണി (26), ആലുവ ചെങ്ങമനാട് കല്ലൂക്കാടൻ പറമ്പിൽ വീട്ടിൽ ‘പൂത്തിരി’ എന്നുവിളിക്കുന്ന അമീർ സൊഹൈൽ (25) എന്നിവർക്കാണ് എറണാകുളം അഡിഷനൽ ജില്ലാ സെഷൻസ് കോടതി ശിഷ വിധിച്ചത്.
കേസിലെ മൂന്നും നാലും പ്രതികളായ വൈപ്പിൻ സ്വദേശി കുറുമ്പനാട്ട് പറമ്പിൽ അജ്മൽ കെ.എ. (24), അങ്കമാലി പുളിയിനം സ്വദേശി എൽറോയ് വർഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2023 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന് ആവശ്യക്കാർക്കായി ലഹരിമരുന്ന് കറുത്ത കവറുകളിൽ കെട്ടി മാലിന്യ കൂമ്പാരങ്ങളിൽ ഇട്ടശേഷം ശരവേഗത്തിൽ പാഞ്ഞു പോകുന്നതായിരുന്നു തുമ്പിപ്പെണ്ണിന്റെ സംഘത്തിന്റെ രീതി.
നഗരത്തിലെ ലഹരിമരുന്ന് വിതരണത്തിനു ചുക്കാൻ പിടിച്ചിരുന്ന തുമ്പിപ്പെണ്ണായിരുന്നു ലഹരിമരുന്ന് വിതരണത്തിന് സംഘാംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നതും. തലയിൽ ഷാൾ ധരിച്ച് ആർക്കും മുഖം കൊടുക്കാതെ രാത്രി സമയം ഇരുചക്ര വാഹനങ്ങളിൽ പുറത്തിറങ്ങുന്ന തുമ്പിപ്പെണ്ണ് ആവശ്യക്കാരുടെ പക്കൽ നിന്ന് നേരിട്ട് പണം വാങ്ങും. ശേഷം ഇവരുടെ സംഘത്തിലെ ലഹരി വിതരണക്കാർ മുഖേന ആവശ്യക്കാർക്ക് സാധനം എത്തിച്ച് നൽകും. തുമ്പിപ്പെണ്ണ് ലഹരി മരുന്ന് നേരിട്ട് നൽകാത്തതിനാൽ പിടിക്കപ്പെടുന്നത് എപ്പോഴും വിതരണക്കാരായിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവദിവസം രാത്രി മഴ പെയ്തതിനാൽ ഇരുചക്ര വാഹനത്തിന് പകരം ഇവരുടെ തന്നെ സംഘത്തിലെ ആഡംബര കാറാണ് ലഹരി വിതരണത്തിന് തിരഞ്ഞെടുത്തത്. ലഹരി മരുന്ന് കൈമാറാൻ കാറിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപം എത്തിയതോടെ തുമ്പിപ്പണ്ണ് സംഘാംഗങ്ങൾക്കൊപ്പം എക്സൈസിന്റെ പിടിയിലാവുകയായിരുന്നു. പിടിയിലാകുമ്പോൾ കാറില്‍ പല ബാഗുകളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
അമീറിന്റെ വസ്ത്രത്തിന്റെ പോക്കറ്റുകളില്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തു. ഇവരുടെ പക്കൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 350 ഗ്രാം രാസലഹരി ഉണ്ടായിരുന്നു. പ്രതികൾ ഇപ്പോൾ എറണാകുളം സബ് ജയിലിലാണുള്ളത്.