
ഡൽഹി: 2027-ല്‍ നടക്കാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ആദ്യത്തെ സ്ത്രീയും കറുത്ത വർഗക്കാരനും ഉള്‍പ്പെടുന്ന ഒരു സംഘത്തെ ഇറക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി ഉപേക്ഷിച്ച് നാസ.
പുതിയ പതിപ്പില്‍ ബഹിരാകാശയാത്രികരെക്കുറിച്ചുള്ള പരാമർശം പൂർണ്ണമായും ഒഴിവാക്കി.
“ആദ്യത്തെ സ്ത്രീയെയും, ആദ്യത്തെ കറുത്ത വർഗക്കാരനെയും ചന്ദ്രനില്‍ ഇറക്കുക, നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മുഖത്തേക്കാള്‍ കൂടുതല്‍ ചന്ദ്രോപരിതലം പര്യവേക്ഷണം ചെയ്യുക” എന്ന ഉദ്ദേശ്യം ഏജൻസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വെള്ളിയാഴ്ച മുതല്‍ ആ വാചകം നാസയുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി വിദേശ പത്രമായ ഒർലാൻഡോ സെന്റിനല്‍ റിപ്പോർട്ട് ചെയ്തു.
ഫെഡറല്‍ ഏജൻസികളിലെ വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ (ഡി.ഇ.ഐ) രീതികള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി ഡോണാള്‍ഡ് ട്രംപ് മുന്നോട്ട് പോകുന്നതിനിടെയാണ് നാസയുടെ നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദ്രനില്‍ മനുഷ്യനിറങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടുവെങ്കിലും അടുത്ത ദൗത്യത്തില്‍ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന, ചന്ദ്രനില്‍ കാല്പാടുകള് പതിയുന്ന വനിതയാരാകുമെന്ന് ലോകം ഉറ്റുനോക്കുമ്പോഴാണ് നാസയുടെ പുതിയ തീരുമാനം.
1972 ഡിസംബറിലെ അവസാന അപ്പോളോ ദൗത്യത്തിനുശേഷം ആദ്യമായി 2027 ല്‍ മനുഷ്യരെ ചന്ദ്രോപരിതലത്തിലേക്ക് തിരികെ കൊണ്ടുവരാൻ പദ്ധതിയിട്ടിരിക്കുന്ന ബഹിരാകാശ ഏജൻസിയുടെ ആർട്ടെമിസ് പ്രോഗ്രാമിന്റെ വാഗ്ദാനമായിരുന്നു വനിതയും കറുത്ത വർഗക്കാരനും ഒപ്പമുണ്ടാവുമെന്നത്.
ജനുവരി 20ന് ട്രംപ് രണ്ടാം തവണ അധികാരമേറ്റതിനെത്തുടർന്ന് നാസ അവരുടെ പദ്ധതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നപദ്ധതിയില്‍ നാസ മാറ്റം വരുത്തുന്നത്.
1983-ല്‍ സാലി റൈഡ് ചലഞ്ചർ എന്ന ബഹിരാകാശ വാഹനത്തില്‍ പറന്നപ്പോഴാണ് ഒരു യു.എസ് വനിത ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്. നാസയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ ബഹിരാകാശ സഞ്ചാരി ഗിയോണ്‍ ബ്ലൂഫോർഡ് ആയിരുന്നു.
2027 മധ്യത്തില്‍ ആർട്ടെമിസ് 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് നാസ പ്രഖ്യാപിച്ചിട്ടുണ്ട്.
2022 നവംബറില്‍ ആദ്യത്തെ ക്രൂ-അണ്-ക്രൂട്ട്മെന്റ് പരീക്ഷണ ദൗത്യമായ ആർട്ടെമിസ് I ചന്ദ്രനു ചുറ്റും പറന്നിരുന്നു.
മനുഷ്യരെ ചന്ദ്രനിലേക്ക് കൊണ്ടുപോകുകയും ഇറങ്ങാതെ തന്നെ തിരികെ കൊണ്ടുവരികയും ചെയ്യുന്ന ആർട്ടെമിസ് 2, 2026 ഏപ്രിലില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
നാല് പേരടങ്ങുന്ന സംഘമാണ് ആർട്ടെമിസ് രണ്ടിന്റെ ഭാഗമാവുക. ഇതില്‍ മൂന്ന് പേർ മുമ്പ് ബഹിരാകാശത്തേക്ക് പറന്നിട്ടുണ്ട്.
അതില്‍ ഒരു വനിതാ ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ചും ആഫ്രിക്കൻ അമേരിക്കക്കാരനായ വിക്ടർ ഗ്ലോവറും ഉള്‍പ്പെടുന്നു.മിഷൻ കമാൻഡറായ യു.എസ് ബഹിരാകാശയാത്രികൻ റീഡ് വൈസ്മാനും ആദ്യ ബഹിരാകാശ യാത്രയിലെ കനേഡിയൻ ജെറമി ഹാൻസെനുമാണ് മറ്റ് ക്രൂ അംഗങ്ങള്‍