സംസഥാനത്ത് ഖജനാവ് ധൂർത്തടിക്കുന്നത് 72 പൊതുമേഖലാ സ്ഥാപനങ്ങൾ; ആകെയുള്ള 122 ൽ 72 ഉം നഷ്ടത്തിൽ; പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാരായ രാഷ്ട്രീയ നേതാക്കൾ ഇന്നോവ ക്രിസ്റ്റയിൽ നാട് ചുറ്റുന്നു; നികുതിയടക്കുന്ന പൊതുജനം അരപ്പട്ടിണിയിൽ; തേർഡ് ഐ ന്യൂസിന് സർക്കാർ നൽകിയ മറുപടിയിൽ ഞെട്ടിക്കുന്ന കണക്കുകൾ

Spread the love

കോട്ടയം: ഖജനാവ് തിന്നു മുടിക്കുന്നത് സംസ്ഥാനത്തെ 72 പൊതുമേഖലാ സ്ഥാപനങ്ങൾ ആകെയുള്ള 122 പൊതുമേഖല സ്ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത് വെറും 50 എണ്ണം മാത്രം. ബാക്കി എഴുപത്തിരണ്ടും നഷ്ടത്തിൽ.

സർക്കാരിന്റെ തന്നെ കണക്കാണിത് . വിവരാവകാശ നിയമപ്രകാരം തേർഡ് ഐ ന്യൂസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നഷ്ടത്തിൽ ഓടുന്ന 72 പൊതുമേഖല സ്ഥാപനങ്ങളിലെ ചെയർമാന്മാർക്കും ഉദ്യോഗസ്ഥർക്കും ശമ്പളവും മറ്റ് ആനുകുല്യങ്ങൾക്കുമായി കോടികളാണ് ഓരോ മാസവും സർക്കാർ ഖജനാവിൽ നിന്ന് നല്കുന്നത്.

ഒരു പ്രയോജനവും ഇല്ലാത്ത ഈ സ്ഥാപനങ്ങൾ ഓരോ വർഷവും തിന്നുമുടിക്കുന്നത് കോടികളാണ് .അതായത് സാധാരണ ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ട് നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളിലെ ചെയർമാൻമാരും ഉദ്യോഗസ്ഥരും ചേർന്ന് തിന്നു മുടിക്കുന്നു എന്നർത്ഥം. ഇവരുടെയൊക്കെ യാത്ര സർക്കാർ വക ഇന്നോവ ക്രിസ്റ്റയിൽ ആണെന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലങ്ങളായി നടന്നുവരുന്ന ഈ പ്രക്രിയ ഇപ്പോഴും തുടരുന്നു .എന്നാൽ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങൾ പൂട്ടുകയോ അവയെ ലാഭത്തിൽ ആക്കാനുള്ള നടപടികൾ തുടങ്ങുകയോ ചെയ്തതായി സർക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമാക്കുന്നില്ല. കോടികൾ കൊള്ളയടിക്കാൻ എന്തിനാ ഈ സ്ഥാപനങ്ങൾ എന്ന ചോദ്യത്തിന് മറുപടി ഇതാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം ഭരണകക്ഷിയിലെ വിവിധ രാഷ്ട്രീയപാർട്ടികൾ പങ്കിട്ടെടുക്കുകയാണ് പതിവ്. ഇതിൽ നല്ല വരുമാനമുള്ളതും ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം ഭരണകക്ഷിയിലെ പ്രമുഖപാർട്ടികൾക്ക് അവകാശപ്പെട്ടതാണ്. പിന്നീട് വരുന്ന നഷ്ടത്തിലോടുന്നവ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഭരണകക്ഷിയിലെ മറ്റ് പാർട്ടികൾക്കായി വീതം വയ്ക്കും . മുന്നണിയിലെ ഓരോ പാർട്ടിക്കും നാലും അഞ്ചും ചെയർമാൻ സ്ഥാനങ്ങൾ വരെ കിട്ടും.

എന്നാൽ ഇതൊക്കെ നഷ്ടത്തിലായാലും ചെയർമാൻ ഇന്നോവ കാറിൽ കറങ്ങി നടക്കുന്നതിന് ഒരു കുറവുമില്ല.. ധൂർത്തിന് യാതൊരു കുറവും വരുത്തുകയില്ല. പുരോഗമന ചിന്താഗതിയും നൂതന ആശയവുമൊക്കെ പ്രസംഗത്തിലേയുള്ളു. ഖജനാവ് കാലിയാക്കുന്ന സ്ഥാപനം കൈവിടാൻ ആരും തയാറാകില്ല.
കോടികളുടെ വൈദ്യുതി ചാർജ് കുടിശികയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇവയെ കരകയറ്റാൻ ഒരു പദ്ധതിയുമില്ല.