
ഷിബിലയെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ; ഈങ്ങാപ്പുഴ കൊലക്കേസിൽ പ്രതി യാസര്‍ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യാസറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയോടെയാണ് യാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് വിശദമായി ചോദ്യം ചെയ്തശേഷമാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. യാസിര്‍ ഷിബിലയെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയെന്ന് പൊലീസ് വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതി യാസിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് എത്തിച്ചത്. പ്രതി ഉപയോഗിച്ച വാഹനം ഫോറന്‍സിക് സംഘം പരിശോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് വാഹനം പരിശോധിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറിയശേഷം മടങ്ങിപ്പോയ യാസർ വൈകീട്ട് കത്തിയുമായി വീണ്ടുമെത്തിയാണ് കൊല നടത്തിയത്.
പതിനൊന്ന് മുറിവുകൾ കത്തിക്കൊണ്ടുള്ള ആക്രമണത്തിൽ ഷിബിലയുടെ ശരീരത്തിലേറ്റതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. അതേസമയം, കൊല്ലപ്പെട്ട ഷിബിലയുടെ സംസ്കാരം ഉടൻ നടക്കും. പ്രണയ വിവാഹമായിരുന്നെങ്കിലും യാസറിന്‍റെ ലഹരിയുപയോഗവും ശാരീരിക പീഡനവും ഒടുവിൽ ഷിബിലയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. സഹികെട്ടാണ് ഷിബിലെ യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചിരുന്നില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബില പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. വൈകിട്ട് വീണ്ടും നോമ്പുതുറ നേരത്ത് വീണ്ടും വരാമന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു.
എന്നാൽ ഷിബിലയുടെ ജീവിനെടുക്കാനാണ് പിന്നീട് യാസിര്‍ വീട്ടിലെത്തിയത്. യാസറിന്‍റെ ആക്രമണത്തിൽ വീട്ടുകാര്‍ നിലവിളിച്ചതോടെ അയൽവാസികൾ എത്തിയെങ്കിലും അപ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും വെട്ടേറ്റ നിലയിലുമായിരുന്നു. സ്ഥലത്തെത്തിയ അയൽവാസികൾക്ക് നേരെയും യാസിര്‍ കത്തിവീശി. പിന്നീട് സൈക്കിള്‍ എടുത്ത് എറിഞ്ഞശേഷം യാസിര്‍ കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് അയൽവാസി നാസര്‍ പറഞ്ഞു.
കൊലപാതകം നേരത്ത് യാസർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടി എത്തിയതെന്നാണ് നിഗമനം. യാസറിൻന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യാ പിതാവ് അബ്ദുറഹ്മാന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അമ്മ ഹസീനയ്ക്കും സാരമായ പ്രശ്നങ്ങളില്ല.