
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ബന്ധുക്കളായ അഞ്ചുപേർ കൊല്ലപ്പെട്ടതായി ആശുപ്രതിയിൽക്കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയെ അറിയിച്ചു. എന്നാൽ, മൂത്തമകൻ അഫാനാണ് എല്ലാവരെയും കൊലപ്പെടുത്തിയത് തുടങ്ങിയ വിവരങ്ങൾ പറഞ്ഞിട്ടില്ല.
ഇളയ മകൻ അഫ്സാനടക്കം വാഹനാപകടത്തിൽ മരണപ്പെട്ടു എന്നാണ് പോലീസിന്റെ നിർദേശപ്രകാരം ഡോക്ടർ അറിയിച്ചത്. സംഭവം കേട്ടയുടൻ മൂത്തമകൻ അഫാനെ കാണണമെന്നായിരുന്നു ഷെമി പ്രതികരിച്ചത്. കേസിലെ പ്രതിയായ മകൻ അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മാതാവ് ഷെമി.
പരിശോധിക്കുന്ന ഡോക്ടറും ബന്ധുക്കളും ചേർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ഷെമിയെ ഇക്കാര്യം അറിയിച്ചത്. ഇളയ മകൻ അഫ്സാൻ, അഫാന്റെ പെൺസുഹൃത്ത് ഫർസാന, ഭർത്താവ് റഹീമിന്റെ മാതാവ് സൽമാ ബീവി, റഹീമിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാജിത ബീവി എന്നിവരാണ് മരിച്ചതായി അറിയിച്ചത്. വിവരം അറിഞ്ഞയുടൻ മൂത്തമകൻ അഫാൻ ജീവിച്ചിരിപ്പുണ്ടോ എന്നും കാണണമെന്നും ഷെമി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷെമിയുടെ അസുഖം ഭേദമായി ഇറങ്ങിയാൽ ഉടൻ കാണിക്കാമെന്നു പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. മൂന്നുദിവസത്തിനകം ആശുപത്രി വിട്ടേക്കാമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. ആശുപത്രി വിട്ടശേഷം കൂട്ടക്കൊലപാതകത്തിന്റെ വിശദവിവരങ്ങൾ ധരിപ്പിച്ചശേഷം വെഞ്ഞാറമൂട് സി.ഐ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ ഷെമിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.