
പുതുവേലി : മോഷണത്തിനിടയിൽ അമ്മയെയും മകളെയും ആക്രമിച്ചു പരുക്കേൽപിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെ പുതുവേലി ആലുങ്കൽ ദേവീക്ഷേത്രത്തിനു സമീപത്താണു സംഭവം.
പുതുവേലി പുതുശ്ശേരി കൊച്ചുവീട്ടിൽ സരോജിനി നീലകണ്ഠൻ (70), മകൾ കെ.എൻ. ബിന്ദു (അമ്പിളി–44) എന്നിവരെ ആക്രമിച്ചു പരുക്കേൽപിച്ച ശേഷം ബിന്ദുവിന്റെ കഴുത്തിലെ 3 പവൻ സ്വർണാഭരണം പൊട്ടിച്ചെടുക്കുകയും ചെയ്ത കേസിലാണ് വെളിയന്നൂർ അരീക്കര കുന്നേൽ വീട്ടിൽ കെ.സി.ലിന്റോയെ (38) രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുങ്കൽ ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ സരോജിനി, ബിന്ദു എന്നിവരെ ലിന്റോ ആക്രമിക്കുകയായിരുന്നു. സംഭവസമയത്തു സരോജിനിയും ബിന്ദുവും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. തുറന്ന വാതിലിലൂടെ അകത്തുകടന്ന ലിന്റോ ബിന്ദുവിന്റെ സ്വർണാഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തടയാൻ ശ്രമിച്ച സരോജിനിയെ ഇടിവള ഉപയോഗിച്ചു തലയ്ക്കിടിച്ചു. സരോജിനിക്കും ബിന്ദുവിനും സാരമായ പരുക്കുണ്ട്. സ്ഥലത്തെത്തിയ രാമപുരം പൊലീസ് ലിന്റോയെ പിടികൂടി അറസ്റ്റ് ചെയ്തു. മാല പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ലിന്റോ ഇതിനു മുൻപും മോഷണക്കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.