പൂർണമായും ഇ- സ്റ്റാമ്പിംഗ് നടപ്പാക്കുന്നത് ഫലം കാണുന്നില്ല; വിദ്യാർത്ഥികളും ഉദ്യോ​ഗാർത്ഥികളും ഉൾപ്പെടെ വീടുകളും കടകളും വാടകയ്ക്കെടുക്കുന്നവരും ബോണ്ട് വയ്ക്കാനാകാതെ നെട്ടോട്ടത്തിൽ; മുദ്രപ്പത്രവും പുതുതായി കൊണ്ടുവന്ന ഇ-സ്റ്റാമ്പും കിട്ടാതെ ജനങ്ങള്‍ വലയുന്നു

Spread the love

കൊല്ലം: മുദ്രപ്പത്രവും പുതുതായി കൊണ്ടുവന്ന ഇ-സ്റ്റാമ്പും കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടത്തില്‍. ചെറിയ തുകകളുടെ മുദ്രപ്പത്രങ്ങള്‍ പലതിനും വൻ ക്ഷാമമാണ്. പകരം ഇ-സ്റ്റാമ്പ് എടുക്കാമെന്ന് കരുതിയാല്‍ അതിനുള്ള പേള്‍ സോഫ്ട് വെയർ എപ്പോഴും കട്ടപ്പുറത്താണ്. ഇന്നലെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കാത്തിരുന്നിട്ടും പോർട്ടലിന്റെ മന്ദത കാരണം പലർക്കും ഇ-സ്റ്റാമ്പ് ലഭിച്ചില്ല.

ഇ-സ്റ്റാമ്പ് കിട്ടാത്തതിനാല്‍ വസ്തുക്കളുടെ ആധാരം രജിസ്ട്രേഷൻ മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. വിദ്യാർത്ഥികളും യുവാക്കളും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇ-സ്റ്റാമ്പും മുദ്രപ്പത്രവും കിട്ടാത്തതിനാല്‍ ചില കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിനും സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നതിനും ബോണ്ട് വയ്ക്കാനാകാത്ത അവസ്ഥയാണ്. വിദ്യാർത്ഥികളും യുവാക്കളും വെണ്ടർമാർക്ക് മുന്നില്‍ പലദിവസവും രാവിലെ മുതല്‍ വൈകിട്ട് വരെ കാത്തിരുന്നിട്ടും നിരാശരായി മടങ്ങുന്ന അവസ്ഥയുണ്ട്.

ഇ- സ്റ്റാമ്പിംഗ് പൂർണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ മുദ്രപ്പത്രം അച്ചടി കുറച്ചതാണ് പ്രതിസന്ധിയുടെ കാരണം. കൂടുതല്‍ ആവശ്യമുള്ള 20, 100, 200 രൂപയുടെ മുദ്രപ്പത്രങ്ങളാണ് തീരെ കിട്ടാനില്ലാത്തത്. വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍, വീടുകളുടെയും കടകളുടെയും വാടക കരാർ, ചിട്ടിക്കരാർ തുടങ്ങിയവയ്ക്കൊക്കെ ചെറിയ തുകകളുടെ മുദ്രപ്പത്രമാണ് ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ തുകകളുടെ മുദ്രപ്പത്രങ്ങള്‍ റീ വാലി‌ഡേറ്റ് ചെയ്ത് മൂല്യം ഉയർത്തി നല്‍കാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇവയും കിട്ടാനില്ലാത്ത അവസ്ഥയാണ്.