
കോംഗോ: ലക്ഷണം പ്രത്യക്ഷപ്പെടാൻ തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗി മരണമടയുന്നു. തികച്ചും ദുരൂഹമായ ഈ രോഗത്തിൻ്റെ പിടിയിലമർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജീവൻ വെടിഞ്ഞത് 50 ൽ ഏറെ പേർ.
ഇവയിൽ ഒട്ടുമിക്ക കേസുകളിലും, ലക്ഷണം പ്രത്യക്ഷപ്പെടുന്ന സമയം മുതൽ മരണം വരെ കേവലം 48 മണിക്കൂറുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ലോകാരോഗ്യ സംഘടനയും കോംഗോയിലെ ഡോക്ടർമാരും പറയുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയാണ് ഈ രോഗം എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ജനുവരി 21 ന് ആണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച വരെ 419 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 53 പേരാണ് മരണമടഞ്ഞത്. അതിൽ ഒരു പ്രദേശത്ത് മരണനിരക്ക് കൂടി. ഇവിടെ രോഗം ബാധിച്ചവരിൽ മൂന്നിൽ രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൊലോക്കോ പട്ടണത്തിൽ, മൂന്ന് കുട്ടികൾ, വവ്വാൽ ഇറച്ചി കഴിച്ചതിനെ തുടർന്നാണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ ഓഫീസ് പറയുന്നത്. പനി, രക്തസ്രാവം, തലവേദന, സന്ധിവേദന, തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 48 മണിക്കൂറിനുള്ളിൽ ഈ മൂന്ന് കുട്ടികളും മരണപ്പെടുകയായിരുന്നു.
മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെ മൃഗങ്ങളിൽ നിന്നും വൈറസുകൾ മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് പകർച്ച വ്യാധികൾ ഉണ്ടാകുന്നത് ആഫ്രിക്കയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ 60 ശതമാനത്തോളം വർദ്ധിച്ചു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഫെബ്രുവരി 9 ന് ഈ ദുരൂഹ രോഗത്തിൻ്റെ രണ്ടാം തരംഗം ഉയർന്നതിനെ തുടർന്ന് രക്ത സാമ്പിളുകളും, ശരീരസ്രവങ്ങളുടെ സാമ്പിളുകളും കൂടുതൽ വിപുലമായ പരിശോധനക്കായി അധികൃതർ അയച്ചിരുന്നു.
എന്നാൽ, ഇവയിലൊന്നും എബോള വൈറസിൻ്റെയോ, രക്തസ്രാവത്തോടു കൂടിയ പനിക്ക് കാരണമാകുന്ന മാർബർഗ് വൈറസിൻ്റെയോ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ചില സാമ്പിളുകൾ മലേറിയ കണ്ടെത്തിയിരുന്നു.
ഈ രോഗത്തിൻ്റെ മരണനിരക്ക് 12.3 ആണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
കോവിഡ് അതിൻ്റെ മൂർദ്ധന്യതയിൽ ഉണ്ടായപ്പോൾ നിലനിന്നിരുന്ന മരണ നിരക്കിൻ്റെ പത്തിരട്ടിയോളം വരും ഇത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇതുപോലൊരു ദുരൂഹ രോഗം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആഞ്ഞടിച്ചതും 143 പേരുടെ മരണത്തിനിടയാക്കിയതും. ഇത് മലേറിയയുടെ ഏറ്റവും ഗുരുതരമായ ഒരു രൂപമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.



