
മാമച്ചി മോനെ കൊണ്ടുവരണം, അവനെന്തെങ്കിലും പറ്റിയോ, മുറിവ് പറ്റിയോ ? വെഞ്ഞാറമ്മൂട്ടില്‍ മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷമി തിരക്കിയത് ഇളയ മകനെ; ബോധം തെളിഞ്ഞപ്പോള്‍ അഫ്‌സാനെ ചോദിച്ച് കരഞ്ഞു, മോനെ കൊണ്ടുവരണമെന്ന് പറഞ്ഞുവെന്നും ബന്ധു
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷമി ഇളയമകൻ അഫ്സാന്റെ മരണവിവരം അറിഞ്ഞിട്ടില്ലെന്ന് ബന്ധു നാസർ. ബോധം തെളിഞ്ഞപ്പോള്‍ അഫ്സാനെ കാണണമെന്നാണ് ആവശ്യപ്പെട്ടതെന്നും നാസർ പറഞ്ഞു.
ചെവി അടുത്തുപിടിച്ച് ഷമി സംസാരിക്കുന്നത് കേട്ടു. എന്നെ കണ്ടപ്പോള്‍ കരയുകയും അഫ്‌സാനെ ചോദിക്കുകയും ചെയ്തു. മാമച്ചി മോനെ കൊണ്ടുവരണമെന്ന് പറഞ്ഞു. അവനെന്തെങ്കിലും പറ്റിയോ, മുറിവ് പറ്റിയോ എന്ന് ചോദിച്ചുവെന്നും നാസർ പറഞ്ഞു. ഷമിയുടെ തലയ്ക്കു പിന്നില്‍ 13 സ്റ്റിച്ചുണ്ടെന്നും നാസർ പറഞ്ഞു.
കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനാല്‍ തന്നെ ജ്യൂസ് പോലുള്ള ഭക്ഷണമാണ് നിലവില്‍ നല്‍കുന്നത്. ഇളയ മകന്‍ അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. ഐസിയുവില്‍നിന്ന് ഇറങ്ങുമ്പോഴും മോനെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടതെന്നും നാസർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അഫാനെപ്പറ്റി ഒന്നും ചോദിച്ചില്ലെന്നും നാസർ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് സ്വന്തം വീട്ടുകാരെയും പെണ്‍സുഹൃത്തിനെയുമടക്കം അഞ്ചുപേരെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ അഫാന്‍(23) ആണ് മുത്തശ്ശി, ഇളയ സഹോദരന്‍, പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, പെണ്‍സുഹൃത്ത് എന്നിവരെ മൂന്നു വീടുകളിലെത്തി കൊലപ്പെടുത്തിയത്. മുത്തശ്ശി സല്‍മാ ബീവി(95), സഹോദരന്‍ ഒന്‍പതാം ക്ലാസുകാരനായ അഫ്സാന്‍(14), പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് വെഞ്ഞാറമൂട് പുതൂര്‍ മുക്കുന്നൂര്‍ അമല്‍ മന്‍സിലില്‍ സുനിലിന്റെയും ഷീജയുടെയും മകള്‍ ഫര്‍സാന(22) എന്നിവരാണ് കൊല്ലപ്പെട്ടവര്‍.
ചുറ്റികകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവ് ഷമി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൂട്ടക്കൊലയ്ക്കു ശേഷം പ്രതി ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതവും നടത്തി. ചുറ്റികകൊണ്ടാണ് ഇവരെ ആക്രമിച്ചതെന്നാണ് അഫാന്‍ പോലീസിനു മൊഴിനല്‍കിയത്. പോലീസെത്തിയാണ് മൂന്നു വീടുകളില്‍നിന്നായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.