
പകൽ നടക്കാനിറങ്ങും: 20 കിലോമീറ്റർ വരെ നടക്കും: ആളില്ലാത്ത വീട് കണ്ടു വച്ച് മോഷണം: പ്രതി പിടിയിൽ: മോഷ്ടിച്ച പണം കൊണ്ട് ആഢംബര ഹോട്ടലുകളിൽ സുഖ താമസം
പരിയാരം: നിരവധി കേസുകളിലെ പ്രതിയായ മോഷ്ടാവ് ഒടുവില്‍ പോലീസ് പിടിയില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്ഡന് വളപ്പില്‍ പി.എച്ച് ആസിഫിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്.
പരിയാരം ഇന്‍സ്പെക്ടര്‍ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബുധനാഴ്ച ഇയാളെ പിടികൂടിയത്. ഈ മാസം 14-ന് ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലുമായി രണ്ട് വീടുകളില്‍ കയറി പ്രതി സ്വർണ്ണവും പണവും കവർന്നിരുന്നു. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി ഇയാള്‍ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം മുങ്ങാൻ ശ്രമിച്ച പ്രതിയെ കാഞ്ഞങ്ങാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. 25 കേസുകളില്‍ പ്രതിയാണ് ആസിഫെന്ന് പോലീസ് പറഞ്ഞു.
ചെറുതാഴം കക്കോണി സ്വദേശിയായ കെ രാജന്റെ വീട്ടിലാണ് ഇയാള്‍ ആദ്യം മോഷ്ടിക്കാൻ കയറിയത്. രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ഗ്രില്ലും ഡോറും തുറന്നാണ് ഇയാള്‍ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച രാജന്റെ മകളുടെ നാല് പവന് സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2,300 രൂപയും ഇയാള്‍ മോഷ്ടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുതാഴം അറത്തിപ്പറമ്പ് സ്വദേശിയായ കെ വി സാവിത്രിയുടെ വീട്ടിലാണ് ഇയാള്‍ രണ്ടാമത് കയറിയത്. ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് സാവിത്രിയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത്. രണ്ടു വീട്ടുകാരും ഉത്സവം കാണാന്‍ പോയപ്പോഴായിരുന്നു മോഷണം.
സാധാരണ മോഷ്ടാക്കള്‍ സ്വീകരിക്കാറുള്ള രീതികളില്‍ നിന്നും വ്യത്യസ്തമായ മോഷണ രീതിയാണ് പ്രതിയുടേതെന്ന് പോലീസ് പറഞ്ഞു. അപരിചിതമായ സ്ഥലങ്ങളില്‍ മോഷണത്തിനായി പോകുമ്പോള്‍ ഇയാള്‍ ബസുകളിലാണ് യാത്ര ചെയ്യാറുള്ളത്. കൂടാതെ യാത്രാ വേളയില്‍ ഫോണ്‍ ഉപയോഗിക്കില്ല.
ഗ്രാമപ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച് മോഷണം നടത്തേണ്ട വീടുകള്‍ കണ്ടുവെക്കും. ഇതിന് വേണ്ടി 20 കിലോ മീറ്ററോളം ഇയാള്‍ നടക്കാറുമുണ്ട്. ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടെത്തിയ ശേഷം തക്ക സമയം നോക്കി മോഷണം നടത്തും. പണമാണ് ഇയാള്‍ കൂടുതലായും മോഷ്ടിക്കുക. ഇത്തരത്തില്‍ മോഷ്ടിച്ച് കിട്ടുന്ന പണം കൊണ്ട് മംഗളൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെത്തി ആഡംബര ഹോട്ടലുകളില്‍ താമസിക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.