കൊച്ചി: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വർക്കർമാരുടെ സംഘടന നടത്തിയ രാപ്പകല്‍ ധർണക്കെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.
ഇതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദേശം നല്കി.
റോഡും നടപ്പാതയും തടഞ്ഞുള്ള ധർണ കഴിഞ്ഞ 10 മുതലായിരുന്നു. വഞ്ചിയൂർ സി.പി.എം സമ്മേളനത്തിലടക്കം നിയമലംഘനം ചൂണ്ടിക്കാട്ടിയ മരട് സ്വദേശി എൻ. പ്രകാശാണ് ഇതിനെതിരെ ഹർജി നല്‍കിയത്. പരിപാടിയില്‍ പ്രസംഗകരായെത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും എം.എല്‍.എമാരെയും എതിർകക്ഷികളാക്കിയാണ് ഹർജി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാന ഹർജികള്‍ കേള്‍ക്കുന്ന ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് മുമ്പാകെയായിരിക്കും ഇനി വിഷയം പരിഗണനക്കെത്തുക. ആശ വർക്കേഴ്സ് അസോസിയേഷന്റെ പ്രതിഷേധ പരിപാടിക്കായി റോഡില്‍ കസേരയടക്കം നിരത്തിയെന്ന് ഹർജിയില്‍ ആരോപിക്കുന്നു.
രമേശ് ചെന്നിത്തല, എം.എല്‍.എമാരായ എം.പി. വിൻസെന്റ്, കെ.കെ. രമ, ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംഘടന നേതാക്കള്‍ തുടങ്ങി 13 പേരെ എതിർകക്ഷികളാക്കിയാണ് ഹർജി.