
അബൂദബി: ഇതെന്റെ അവസാന ഫോണ് കോളായിരിക്കും, ഉടനെ എന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് അധികൃതര് പറഞ്ഞിരിക്കുന്നത്.
പറ്റുമെങ്കിൽ എന്നെ രക്ഷിക്കൂ. യുഎഇയിലെ അബൂദബിയില് വധശിക്ഷ കാത്തു കഴിയുന്ന ഉത്തര് പ്രദേശ് സ്വദേശിയായ യുവതിയുടേതാണ് ഈ അപേക്ഷ.
അബൂദബിയില് വധശിക്ഷ വിധിക്കപ്പെട്ടതിനെ തുടര്ന്ന് നാട്ടില് കഴിയുന്ന കുടുംബവുമായി അവസാനമായി സംസാരിക്കുകയായിരുന്നു മുപ്പത്തിമൂന്നുകാരിയായ ഷഹ്സാദി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎഇയില് താമസിക്കുന്ന ഇന്ത്യന് ദമ്ബതികളുടെ കുട്ടി മരിച്ചതിനെ തുടര്ന്നാണ് ഷഹ്സാദി അകത്തായത്. കുട്ടി മരിച്ചതിനെ തുടര്ന്ന് കുട്ടിയുടെ മാതാപിതാക്കള് ഫയല് ചെയ്ത കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ അബൂദബി കോടതി വധശിക്ഷ വിധിച്ചത്.
നിലവില് അബൂദബിയിലെ അല് വത്ബ ജയിലില് കഴിയുകയാണ് ഷഹ്സാദി. വധശിക്ഷക്ക് മുമ്ബുള്ള അവസാന ആഗ്രഹമെന്ന നിലയിലാണ് ഷഹ്സാദിക്ക് കുടുംബത്തോട് സംസാരിക്കാന് ജയില് അധികൃതര് അനുമതി നല്കിയത്. കുടുംബാംഗങ്ങളെ സമാധാനിപ്പിച്ച യുവതി ഇത് തന്റെ അവസാന ഫോണ്കോള് ആയിരിക്കുമെന്നും പറഞ്ഞു.
ഉത്തര്പ്രദേശ് മുഗളായി ബാന്ദ സ്വദേശിയായ ഷഹ്സാദി 2021ലാണ് അബൂദബിയില് എത്തിയത്. നാട്ടില് വെച്ച് ഉസൈര് എന്ന വ്യക്തിയുമായി പരിചയത്തിലായ ഷഹ്സാദിയെ ഉസൈര് ആഗ്ര യുപി സ്വദേശികളായ ദമ്ബതികള്ക്ക് വില്ക്കുകയായിരുന്നു.
ഇവര് വഴിയാണ് ഷഹ്സാദി അബൂദബിയില് എത്തിപ്പെട്ടത്. മനുഷ്യകടത്തിയതിന്റെ പേരില് ദമ്ബതികള്ക്കും ഉസൈറിനും ഇയാളുടെ അമ്മാവന് ഫൈസ്, ഭാര്യ നസിയ, മാതാവ് അഞ്ജും സഹാന എന്നിവര്ക്കെതിരെ ബാന്ദ ചീഫ് ജുഡീഷ്യല് കോടതി നിര്ദേശപ്രകാരം കേസെടുത്തിട്ടുണ്ട്.
ഉസൈര് പരിചയപ്പെടുത്തിയ ദമ്ബതികള് തങ്ങളുടെ കുട്ടിയെ പരിപാലിക്കാനായാണ് ഷഹ്സാദിയെ അബൂദബിയിലേക്ക് എത്തിച്ചത്.
നാലു മാസം പ്രായമുള്ള കുഞ്ഞ് അപ്രതീക്ഷിതമായി മരിച്ചതാണ് ഷഹ്സാദിയെ അഴിക്കുള്ളിലാക്കിയത്. കുട്ടിയുടെ മരണത്തെ തുടര്ന്നാണ് മാതാപിതാക്കള് യുവതിക്കെതിരെ പൊലിസില് പരാതി നല്കിയത്.
യുവതിയുടെ പിതാവ് ഉന്നത ഉദ്യോഗസ്ഥരെ കണ്ടെങ്കിലും നിലവില് യാതൊരു വിധ നടപടികളുമുണ്ടായിട്ടില്ല. ചെറുപ്രായത്തില് അടുക്കളയില് ജോലി ചെയ്യവേ ഷഹ്സാദിയുടെ മുഖത്ത് പൊള്ളലേറ്റിരുന്നു. മുഖത്തെ പരുക്ക് ചികിത്സിച്ച് ഭേദമാക്കാമെന്നും ഭാവി സുരക്ഷിതമാക്കാമെന്നും പറഞ്ഞ് കബളിപ്പിച്ചാണ് ഉസൈര് യുവതിയെ അബൂദബിയില് എത്തിച്ചത്.



