
തിരുവനന്തപുരം: ശലഭസമാധിയിലെന്നപോലെ മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ ജീവന്റെ തുടിപ്പിനായി ബീജം കാത്തിരുന്നത് വർഷങ്ങളോളം.
പതിനെട്ടാം വയസ്സിൽ വൃഷണാർബുദ ബാധിതനായ യുവാവ് കാത്തുവെച്ച ബീജം ഒൻപതു വർഷത്തിനു ശേഷം ആൺകുഞ്ഞായി പിറന്നു. ശീതീകരിച്ചു സൂക്ഷിച്ച ബീജം പ്രയോജനപ്പെടുത്തി വർഷങ്ങൾക്കു ശേഷം നടത്തിയ ഐ.വി.എഫ്. ചികിത്സയിലൂടെയാണ് പാറ്റൂർ സമദ് ആശുപത്രിയിൽ കുഞ്ഞു പിറന്നത്.
പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ദമ്പതിമാർക്ക് കുഞ്ഞു ജനിച്ചത് ഫെബ്രുവരി എട്ടിന് രാവിലെ സിസേറിയനിലൂടെയാണ്. വൃഷണാർബുദം ബാധിച്ച് 2016ൽ ചികിത്സ തുടങ്ങുന്നതിനു മുൻപാണ് യുവാവ് സമദ് ആശുപത്രിയിൽ ബീജം ശീതീകരിച്ചു സൂക്ഷിക്കാൻ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൃഷണാർബുദമായതിനാൽ അവയവം നീക്കംചെയ്യേണ്ടിവരുമെന്ന് ആർസിസിയിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. അന്ന് പതിനെട്ടു വയസ്സായിരുന്നു പ്രായം. ശസ്ത്രക്രിയയും കീമോതെറാപ്പിയും പൂർത്തിയാക്കി രോഗമുക്തി നേടിയ യുവാവ് പിന്നീട് വിവാഹിതനായി. തുടർന്നാണ് ശീതീകരിച്ചു സൂക്ഷിച്ച ബീജമുപയോഗിച്ച് ഐ.വി.എഫ്. ചികിത്സയിലൂടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.



