
അധ്യാപകരെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്തോടെ നടപടിയുമായി ബാലാവകാശ കമ്മിഷൻ; കുട്ടികൾ വളരെയധികം സ്ട്രെസ് അനുഭവിക്കുന്നു; മയക്കുമരുന്നിന് അടിമപ്പെടുന്നു; സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കണം; സ്കൂളിൽ ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനം
പാലക്കാട്: പാലക്കാട് ജില്ലയിലെ ഒരു സ്കൂളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ കമ്മീഷൻ ഗൗരവമായി പരിഗണിച്ചതിന്റെ വെളിച്ചത്തിൽ നടന്ന മീറ്റിംഗിൽ പ്രസ്തുത സ്കൂളിൽ ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാകും ആക്ഷൻ പ്ലാൻ നടപ്പാക്കുക. മുപ്പതു ദിവസത്തെ ആദ്യഘട്ടവും അടുത്ത അധ്യയന വർഷത്തേക്കുള്ള ദീർഘാകാല പ്ലാനും തയ്യാറാക്കി സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസരെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ശിശു സംരക്ഷണ ഓഫീസറാകും ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുക.
സ്കൂളുകളിൽ കുട്ടികൾ വളരെയധികം സ്ട്രെസ് അനുഭവിക്കുകയും മയക്കുമരുന്ന് ലോബികളുടെ ചുഷണത്തിനു അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കണം. ഇതിന് പൊലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസന വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. കുട്ടിയെ സഹായിക്കുന്ന നിലപാടാണ് പ്രസ്തുത സ്കൂൾ അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പലും മറ്റ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കുശേഷം കമ്മിഷൻ അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിൻസിപ്പലിന് നേരെയുള്ള ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതിന് കമ്മിഷൻ നടപടി സ്വീകരിക്കും. സ്കൂൾ സന്ദർശന യോഗത്തിൽ കമ്മിഷൻ അംഗം കെ കെ ഷാജു, സിഡബ്ല്യൂ ചെയർപേഴ്സൺ മോഹനൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത.എം.ജി, പ്രൊട്ടക്ഷൻ ഓഫീസർ പ്രഭുലദാസ്, സ്കൂൾ പി.റ്റി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.