തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബിയര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. പ്രതികരിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളില്‍ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചു.
എതിര്‍ചേരിയിലുളളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദ്ദനമെന്ന് പരാതിയിൽ പറയുന്നു. തിരുവല്ലം ജാനകി കല്യാണ മണ്ഡപത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ആഷിക് എന്ന യുവാവിനെയാണ് ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റ യുവാവ് ചികിത്സയിലാണ്. മുഖത്ത് കുപ്പികൊണ്ടിടിച്ചതിനെ തുടര്‍ന്ന് പല്ലുകള്‍ രണ്ടെണ്ണം പൊട്ടി.
മര്‍ദ്ദിച്ചവശനാക്കിയ യുവാവിനെ മലര്‍ത്തികിടത്തി കണ്ണില്‍ പശയുമൊഴിച്ചു. മുറിവില്‍ മുളകുപൊടിവിതറിയതിന്റെ വേദനയില്‍ നിലവിളിച്ച യുവാവിനെ സംഘത്തിലുളളവര്‍ വീണ്ടൂം ചവിട്ടിയും ഇടിച്ചും മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന് മനു, ധനീഷ്, ചന്തു, റഫീക് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. പ്രതികള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വൈകിട്ട് നാലോടെ വണ്ടിത്തടം ശിവന്‍കോവിലിന് സമീപത്തുണ്ടായിരുന്ന ആഷിക്കിനെ സുഹൃത്തുക്കളായ നാലുപേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു മൂന്നുപേരടക്കം ഏഴുപേരാണ് കാറില്‍ കയറി കാട്ടാക്കട ഭാഗത്തുളള വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ആഷിക് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എതിര്‍ചേരിയിലുളളവരോട് കൂട്ടുകൂടി തങ്ങളെ സ്‌കെച്ചിടാറായോ എന്ന് ആക്രോശിച്ചായിരുന്നു സംഘം യുവാവിനെ മര്‍ദ്ദിച്ച്.
കണ്ണില്‍ പശയൊഴിച്ചശേഷം വീണ്ടും കാറില്‍ കയറി തിരുവല്ലം വാഴമുട്ടത്തിനടുത്ത് എത്തിച്ചശേഷം റോഡിലേക്ക് തളളിയിട്ടു. സംഭവത്തെക്കുറിച്ച് പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സംഘം കടന്നുകളഞ്ഞത്. പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തുകയാണെന്ന് തിരുവല്ലം എസ്.ഐ. തോമസ് ഹീറ്റസ് വ്യക്തമാക്കി.