
തിരുവനന്തപുരം: പശ്ചിമ ബംഗാൾ സ്വദേശികളുടെ പേരിൽ രേഖകളുണ്ടാക്കി വർഷങ്ങളായി തലസ്ഥാനത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ.
കഫീത്തുള്ള, സോഹിറുദീൻ, അലങ്കീർ എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് നെട്ടയത്തെ വാടക വീട്ടിൽ നിന്നും പിടികൂടിയത്. ഒരാൾ 2014 മുതൽ കേരളത്തിലുണ്ട്. കെട്ടിട നിർമ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് കഴിഞ്ഞുകൂടിയത്.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇത്തരത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. ഇവർ ഏജന്റുകൾ വഴിയാണ് കേരളത്തിലെത്തിയതെന്നാണ് വിവരം. ഇവരുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ ബംഗ്ലാദേശികൾ താമസിക്കുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കും.



