
കൊച്ചി: നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. പരാതിയില്‍ എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ഇ മെയില്‍ സന്ദേശങ്ങളുമാണ് ഡിജിറ്റല്‍ തെളിവായി സ്വീകരിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതടക്കമുള്ള സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
സിനിമയില്‍ അവസരം നല്‍കാമെന്നും താര സംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്തും മുകേഷ് പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നടിയുടെ പരാതിയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് മരട് പൊലീസാണ് ആദ്യം കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ മുകേഷിന് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. 2010ലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. തൃശൂർ വടക്കാഞ്ചേരിയില്‍ വച്ചും സമാന സംഭവങ്ങള്‍ ആവർത്തിച്ചെന്ന് നടി പറഞ്ഞതോടെ അവിടെയും കേസ് രജിസ്റ്റർ ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല നടന്മാർക്കുമെതിരെ പരാതികള്‍ ഉയർന്നുവെങ്കിലും ഒരു നടനെതിരെ വ്യക്തമായി പരാതിയുമായി രംഗത്തെത്തിയത് ആലുവ സ്വദേശിയായ നടിയായിരുന്നു.
എന്നാല്‍ ഒരു ഘട്ടത്തില്‍ നടി പരാതിയില്‍ നിന്ന് പിന്നാക്കം പോകുന്ന സാഹചര്യവുമുണ്ടായി. ഇത് അന്വേഷണസംഘത്തിന് അല്പം ആശങ്ക സൃഷ്ടിച്ചെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ തെളിവുകള്‍ എല്ലാം ശേഖരിക്കുകയായിരുന്നു.



