
കൊച്ചി: ആലുവ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ വഴിത്തിരിവ്. നാല്പത്ത് പവൻ സ്വർണവും എട്ട് ലക്ഷം രൂപയും കവർന്നതിന് പിന്നിൽ ഗൃഹനാഥയാണെന്ന് പോലീസ് കണ്ടെത്തി. വീട്ടിൽ അനർഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയെക്കൊണ്ട് അഭിചാരക്രിയ നടത്താൻ വന്ന ഉസ്താദ് കവർച്ച നാടകമാണെന്നും പോലീസ് പറഞ്ഞു.
കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പടലക്കാട്ടിൽ ഉസ്താദ് എന്നറിയപ്പെടുന്ന തൃശൂർ ചിറമങ്ങാട് സ്വദേശി അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി ആറാം തീയതിയാണ് ആലുവ കാസിനോ തീയറ്ററിനു പിറകിലെ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ മോഷണം നടന്നത്. പട്ടാപകൽ വീടിൻ്റെ പൂട്ടുപൊളിച്ച് 40 പവനോളം സ്വർണവും എട്ട് ലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് പോലീസ് ശാസ്ത്രീയ അന്വേഷണത്തിൽ കവർച്ച നടത്തിയ ‘നാടക’മാണെന്ന് മനസിലായി. തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തതിൽനിന്ന് അഭിചാരക്രിയ ചെയ്ത ഉസ്താദിൻ്റെ നിർദ്ദേശാനുസരണം ഇപ്രകാരം ചെയ്തതായി ഗൃഹനാഥ പോലീസിനോട് സമ്മതിച്ചു. ഭർത്താവിനും മക്കൾക്കും അപകടമരണം സംഭവിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പരിഹാരം ചെയ്യണമെന്നും പറഞ്ഞ് തവണകളായി പണവും സ്വർണവും കൈപ്പറ്റുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻവറിൻ്റെ നിർദ്ദേശപ്രകാരമാണ് മുൻവശത്തെ വാതിലിൻ്റെ പൂട്ട് പൊളിച്ചതും വീട്ടിൽ കവർച്ച നടന്ന രീതിയിൽ ചിത്രീകരിച്ചതും. സ്വർണവും പണവും കിട്ടിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു.
ലൈലയെ കൊണ്ട് സ്വന്തം വീട് കവർച്ച ചെയ്യുകയായിരുന്നു. എങ്ങനെ കവർച്ച നടത്തണം എന്ന് അൻവർ, ലൈലയെ പഠിപ്പിച്ചു. കതകുപൊളിച്ച് എങ്ങനെ അകത്ത് കടക്കണം എന്നതുൾപ്പെടെ പഠിപ്പിക്കുകയും ചെയ്തു. അതേസമയം തകർത്ത വാതിലിനുള്ളിലൂടെ പ്രവേശിച്ചില്ല കവർച്ച നടത്തിയതെന്നും പോലീസിന് ബോധ്യമായിരുന്നു. ശേഷം സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ല.
പല പ്രാവശ്യങ്ങളായാണ് വീട്ടമ്മ പണം നൽകിയത്. പിടിക്കപ്പെടുമെന്നായപ്പോഴാണ് അൻവറിൻ്റെ നിർദ്ദേശപ്രകാരം കവർച്ച നാടകം നടത്തിയത്. പണവും സ്വർണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രികക്രിയകൾ പ്രതികൂലമാകുമെന്നും അദ്ദേഹം വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് വീട്ടമ്മ സ്വർണവും പണവും അൻവറിൻ്റെ കളമശേരിയിലെ വീട്ടിൽ തവണകളായി എത്തിച്ചത്.