
ഡല്‍ഹി: മരിച്ചെന്നോ കാണാതായെന്നോ കരുതപ്പെടുന്ന ആള്‍ വർഷങ്ങള്‍ക്കുശേഷം കണ്ടെത്തുന്ന സംഭവങ്ങള്‍ മുൻപും വാർത്തയായിട്ടുണ്ട്.
എന്നാല്‍ ‘മരിച്ച ആള്‍’ 17 വർഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുകയും, അയാളെ ‘കൊന്നതിൻറെ പേരില്‍ നാലുപ്രതികള്‍ ജയിലില്‍ കഴിയേണ്ടിവരികയും ചെയ്ത ഒരു സംഭവമാണ് ബിഹാറില്‍നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
50-കാരനും ബിഹാറിലെ ദേവ്രിയ സ്വദേശിയുമായ നഥുണി പാലിനെയാണ് 17 വർഷങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തിയത്. ബിഹാർ പോലീസിന്റെ രേഖകള്‍ പ്രകാരം കൊലചെയ്യപ്പെട്ടതായി കരുതപ്പെട്ടിരുന്ന നഥുണി പാലിനെ ഉത്തർപ്രദേശിലെ ഝാൻസി പോലീസാണ് കണ്ടെത്തിയത്. ജനുവരി ആറിന് പട്രോളിങ് നടത്തുകയായിരുന്ന ഝാൻസി പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ നഥുണി പാലിനെ കണ്ടെത്തുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ആറുമാസത്തോളമായി ഇയാള്‍ ഝാൻസിയില്‍ ജീവിച്ചുവരികയായിരുന്നുവെന്ന് വ്യക്തമായി. കുട്ടിയായിരിക്കുമോള്‍ തന്നെ മാതാപിതാക്കളെ നഷ്ടമായെന്നും ഭാര്യ തന്നെ ഉപേക്ഷിച്ചുപോയതായും പോലീസിന് നഥുണി പാല്‍ മൊഴിനല്‍കി. ബിഹാറിലെ തന്റെ വീട് സന്ദർശിച്ചിട്ട് 16 കൊല്ലമായെന്നും പോലീസിനോട് നഥുണി പാല്‍ പറഞ്ഞു. നഥുണി പാലിനെ പിന്നീട് ബിഹാർ പോലീസിന് കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2009-ല്‍ ആണ് നഥുണി പാലിനെ വീട്ടില്‍നിന്ന് കാണാതായത്. തുടർന്ന് കുട്ടിയെ കാണാതായ വിവരം കാട്ടി നഥുണിപാലിന്റെ അമ്മാവൻ പോലീസില്‍ പരാതി നല്‍കി. മറ്റൊരു അമ്മാവും മറ്റു നാലുപേരും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണുള്ളത്. ഇതിനിടയില്‍ പ്രതികളില്‍ നാലുപേർ വിവിധ കാലയളവുകളിലായി എട്ട് മാസം ജയിലില്‍ കിടക്കുകയും ചെയ്തു. നഥുണി പാല്‍ തിരികെ വന്നതോടെ ഇനിയെങ്കിലും കോടതിയും ജയിലുമായുള്ള ജീവിതത്തില്‍നിന്ന് മോചനമാകും എന്ന ആശ്വാസത്തിലാണ് ഇവർ.



