വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : വെളിയന്നൂർ സ്വദേശികളായ സഹോദരങ്ങളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് രാമപുരം പോലീസ് 

Spread the love

രാമപുരം : വിദേശജോലി വാഗ്ദാനം ചെയ്ത് വെളിയന്നൂർ സ്വദേശികളായ സഹോദരങ്ങളിൽ നിന്നും എൺപത്തിയൊരായിരത്തി മുന്നൂറ് രൂപ (81,300) തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ്  കാറ്റിൽ വീട്ടിൽ ഷറഫുദ്ദീൻ (34) നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2024 നവംബർ മാസം മുതൽ പലതവണകളിലായി വെളിയന്നൂർ സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയിൽ ജോലിയും ഇയാളുടെ സഹോദരിക്ക് നേഴ്സിങ് ജോലിയും വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ അക്കൗണ്ടിൽ നിന്നും പലതവണകളിലായി ഗൂഗിൾ പേ വഴി ഷറഫുദ്ദീന്റെ അക്കൗണ്ടിലേക്ക് 81,300 രൂപ വാങ്ങിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സഹോദരങ്ങൾക്ക് ജോലി നൽകാതെയും, പണം തിരികെ നൽകാതെയും  കബളിപ്പിച്ചതോടെ യുവാവ് പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.

രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാർ.കെ, എസ്.ഐ സാബു ആന്റണി, എ.എസ്.ഐ സജി കെ.കെ, സി.പി.ഓ മാരായ പ്രദീപ് എം.ഗോപാൽ, ശ്യാംമോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികൾ ഉള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.