
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ച മധ്യവയസ്കൻ കഴുത്തില്‍ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് എഴുന്നേറ്റപ്പോൾ കഴുത്തിൽ ചുറ്റി മൂർഖൻ പാമ്പ്. തിരുവനന്തപുരം കാരിക്കോണം സെന്റ് ജോസഫ് പള്ളിക്ക് സമീപത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
വെള്ളനാട് കടിയൂർകോണം സിഎൻ ഭവനില്‍ സി ഷാജിയുടെ (51) കഴുത്തിലാണ് പാമ്പ് ചുറ്റിയത്. അത്ഭുതകരമായാണ് ഷാജി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്. ജോലിക്കിടെ വിശ്രമിക്കുന്നതിനിടെ ഷാജിയുടെ കഴുത്തില്‍ തണുപ്പ് അനുഭവപ്പെട്ടതോടെ ഞെട്ടി എഴുന്നേറ്റപ്പോഴാണ് മൂർഖൻ പാമ്പ് കഴുത്തില്‍ ചുറ്റിയത് തിരിച്ചറിഞ്ഞത്.
ഒട്ടും സമയം പാഴാക്കാതെ ഷാജി പാമ്പിനെ കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞു. തലനാരിഴയ്ക്കാണ് ഇയാള്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.സമീപത്തായി മറ്റ് തൊഴിലാളികളുണ്ടായിരുന്നെങ്കിലും പാമ്പ് വരുന്നത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഷാജി വലിച്ചെറിഞ്ഞ മൂർഖൻ സമീപത്തുണ്ടായിരുന്നവരുടെ നേരെ തിരിഞ്ഞതോടെ മറ്റ് തൊഴിലാളികളും ഭയചകിതരായി. എന്നാല്‍ തൊഴിലാളികള്‍ പാമ്ബിനെ അടിച്ചുകൊന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഷാജിയും കൂട്ടരും ജോലി തുടർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നും അതേ പുരയിടത്തില്‍ തൊഴിലുറപ്പ് ജോലി നടക്കുന്നുണ്ടെങ്കിലും ജാഗ്രതയോടെയാണ് പണി. വർഷങ്ങളായി ആള്‍ത്താമസമില്ലാതെ കാട് കേറിയ അഞ്ചര ഏക്കർ സ്ഥലമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ വ്യത്തിയാക്കുന്നത്. ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ മൂർഖൻ അവിടെ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മറ്റ് ജോലിക്കാർ പറഞ്ഞു.



