
ലക്ഷ്മണന് ഇത് രണ്ടാം ജന്മം ; ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രെയിനിൽ നിന്ന് തെറിച്ചു വീണു , രക്തം വാർന്ന് ട്രാക്കിൽ കിടന്ന ലക്ഷ്മണന് പുതുജീവനേകി കോട്ടയം റെയിൽവേ സുരക്ഷാ സേന
കോട്ടയം : ട്രെയിനിൽ നിന്ന് വീണു പരിക്കേറ്റ ലക്ഷ്മണന് ഇത് രണ്ടാം ജന്മം. കോട്ടയം റെയിൽവേ സുരക്ഷാ സേനയുടെ സമയോജിത ഇടപെടലിലാണ് ആന്ധ്ര സ്വദേശി ലക്ഷ്മണൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
ശബരിമല ദർശനത്തിനെത്തി തിരികെ വിവേക് എക്‌സ്പ്രസ്സ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങവേയാണ് അപകടം. ട്രെയിനിലെ തിരക്ക് കാരണം ഫുഡ്‌ബോർഡിനരികെ നിന്നു യാത്ര ചെയ്യുകയായിരുന്നു ലക്ഷ്മണനും സുഹൃത്തുക്കളും.
കുമാരനല്ലൂർ സ്റ്റേഷൻ കഴിഞ്ഞു കൊച്ചടിച്ചിറ ഗേറ്റിന് സമീപത്തായി പെട്ടെന്ന് ട്രെയിനിന്റെ അകത്തുനിന്നും ലക്ഷ്മണൻ താഴേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ലക്ഷ്മണന്റെ കൂടെ ഉണ്ടായിരുന്ന യാത്രക്കാരിലൊരാൾ ആർ പി എഫ് കൺട്രോൾ റൂമിൽ വിളിച്ചു വിവരം അറിയിക്കുകയും തുടർന്നു എ എസ് ഐ എസ് സന്തോഷ് കുമാറും ആർ പി എഫ് സ്റ്റാഫ് സുനിൽ കുമാറും ഉടൻതന്നെ കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് സംഭവസ്ഥലത്തേക്ക് എത്തുകയും ലക്ഷ്മണനെ രക്ഷിക്കുകയും ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി ആർ പി കോട്ടയം സൈബെർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കുകയും അത് ആർ പി എഫ് എ എസ് ഐ എസ് സന്തോഷ് കുമാറിന് കൈമാറുകയും എസ് സന്തോഷ് കുമാറും സുനിൽകുമാറും തങ്ങളുടെ പരിചയസമ്പത്ത് മുതൽക്കൂട്ടാക്കി ട്രാക്കിനുള്ളിലൂടെ വളരെ പെട്ടെന്ന് തന്നെ പരിക്കേറ്റ ആളുടെ അടുക്കൽ എത്തിച്ചേരുകയും ട്രാക്കിനാടുത്തായി രക്തം വാർന്നു കിടന്ന ലക്ഷ്‌മണിനെ കണ്ടെത്തുകയും ആയിരുന്നു.
ആ സമയം ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടറും കൂട്ടരും അവിടേക്കു എത്തിച്ചേരുകയും ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും അവിടെനിന്ന് ഉടൻ തന്നെ 108 ആംബുലൻസ് വിളിച്ചു മെഡിക്കൽ കോളേജ് ഹോസ്‌പിറ്റലിൽ എത്തിക്കുകയുമായിരുന്നു.
തങ്ങളുടെ സമയോജിതമായ ഇടപെടൽ വഴി ഒരു ശബരിമല ഭക്തൻ്റെ ജീവൻ രക്ഷിക്കാനായതിൻ്റെ ചരിതാർത്യത്തിലാണ് എ.എസ് ഐ സന്തോഷ് കുമാറും സുനിൽകുമാറും ഇരുവരും കോട്ടയം റെയിൽവേ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ്.