
ലഖ്നൗ: ഉത്തർപ്രദേശിലെ ലളിത്പുരില്‍ പ്രണയിതാക്കളെ വീട്ടുകാർ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
അർധരാത്രിയാണ് മിഥുൻ കുശവാഹ(22), കാമിനി സാഹു(19) എന്നിവരെ കാമിനിയുടെ
വീട്ടുകാർ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവരെ ലളിത്പുർ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ബിഗ എന്ന ഗ്രാമത്തിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്.
കൊലപാതകത്തെ കുറിച്ച് ലളിത്പുർ എസ്.പി. മുഹമ്മദ് മുഷ്താഖ് പറയുന്നതിങ്ങനെ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിഥുനുമായുള്ള കാമിനിയുടെ പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടില്‍ അംഗീകരിച്ചിരുന്നില്ല. ഇരുവീട്ടുകാർക്കും ഈ ബന്ധത്തില്‍ എതിർപ്പുണ്ടായിരുന്നു. തുടർന്ന് നടത്തിയ പഞ്ചായത്ത് ചർച്ചയില്‍ പെണ്‍കുട്ടി വിവാഹിതയാകുന്നതുവരെ മിഥുൻ കുശവാഹയോട് ഗ്രാമംവിട്ട് പുറത്ത് താമസിക്കാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം തൊട്ടടുത്ത ഗ്രാമത്തില്‍ തന്റെ അമ്മാവന്റെ കൂടെയാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകി മിഥുൻ പെണ്‍കുട്ടിയെ കാണാനെത്തുമായിരുന്നു.
കാമിനി സാഹുവിന്റെ കുടുംബത്തിന് മിഖുൻ കുശ്വാഹയുടെ പതിവ് സന്ദർശനങ്ങളെക്കുറിച്ച് അറിയാമായിരുന്നു.കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ജന്മദിനമായതിനാല്‍ മിഥുൻ വരുമെന്ന് അവർ ഉറപ്പിച്ചു. പ്രതീക്ഷ തെറ്റിക്കാതെ വീട്ടിലെത്തിയ മിഥുനെ പെണ്‍കുട്ടിയുടെ വീട്ടുകാർ പിടികൂടുകയും കൈകള്‍ കൂട്ടിക്കെട്ടി ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
കൊലപാതകവിവരം പോലീസില്‍ അറിയിക്കുമെന്ന് വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് പെണ്‍കുട്ടിയേയും ഇവർ ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഇരുവരേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനായി മിഥുന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കുകയും പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് പിൻവശത്തെ പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാർ നാട്ടുകാർക്കൊപ്പം വ്യാജ തിരച്ചില്‍ നടത്തി.
രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ അന്തരീക്ഷം മോശമായി. ആത്മഹത്യയാണെന്ന് സംശയിച്ചതിനാല്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ചെയ്യാൻ അയച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടുകൂടിയാണ് ഇരുവരും കഴുത്ത് ഞെരിക്കപ്പെട്ടാണ് മരിച്ചതെന്ന വിവരം പുറംലോകമറിഞ്ഞത്.
പെണ്‍കുട്ടിയുടെ അമ്മ രാംദേവി സാഹു, അച്ഛൻ സുനില്‍ സാഹു, അമ്മാവൻ ദേശ്രാജ് സാഹു എന്നിവരാണ് നിലവില്‍ അറസ്റ്റിലായത്.