
തിരുപ്പതി: 108 ആംബുലൻസ് ഇടിച്ച് തിരുപ്പതിയിൽ രണ്ട് ഭക്തർ മരിച്ചു. മരിച്ച രണ്ട് പേരും സ്ത്രീകളാണ്. മൂന്ന് പേർക്ക് പരിക്കേറ്റു. കാൽനടയായി തിരുപ്പതിയിലെ തിരുമലക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിയിലേക്കാണ് ആംബുലൻസ് പാഞ്ഞുകയറിയത്. ചന്ദ്രഗിരിയിലെ നരസിംഗപുരത്തിന് സമീപമാണ് അപകടമുണ്ടായത്.
രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അന്നമയ്യ ജില്ലയിലെ ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ (40), ലക്ഷ്മമ്മ (45) എന്നിവരാണ് മരിച്ചത്. പുങ്ങന്നൂരിൽ നിന്ന് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്നു പോവുകയായിരുന്നു ഇവർ.
ആംബുലൻസ് മദനപ്പള്ളിയിൽ നിന്ന് തിരുപ്പതിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ തിരുപ്പതിയിലെ റൂയ ആശുപത്രിയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട കാരണം എന്താണെന്ന് വ്യക്തമല്ല. പ്രദേശത്തെ കനത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് കാഴ്ച മറഞ്ഞതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചന്ദ്രഗിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിരവധി ഭക്തർ വിവിധ സ്ഥലങ്ങളിൽ നിന്ന് കാൽനടയായി തിരുമലയിലെ ക്ഷേത്രത്തിൽ എത്താറുണ്ട്. ആന്ധ്രാ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ദിവസവും ക്ഷേത്രത്തിലെത്തുന്നത്.