
നഗരൂർ: പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പേപ്പട്ടിയുടെ കടിയേറ്റ് സ്കൂള്‍ വിദ്യാർഥിയടക്കം നിരവധി പേർക്ക് പരിക്കേറ്റു.അംഗൻവാടി ആയയുടെ സമയോചിത ഇടപെടലില്‍ ഏഴ് കുരുന്നുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പുളിമാത്ത് പഞ്ചായത്തിലെ ശീമവിള, പന്തുവിള പ്രദേശങ്ങളിലാണ് നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പന്തുവിള 28ാം നമ്പർ അംഗൻവാടിയിലേക്ക് ഓടിക്കയറിയ നായ് കുട്ടികളെ കടിക്കാൻ ശ്രമിച്ചെങ്കിലും ഹെല്പർ സുമംഗല (46) തടയുകയായിരുന്നു. സമയോചിത ഇടപെടലില്‍ ഏഴ് കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടയില്‍ സുമംഗലക്ക് നായുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.
രാവിലെ 10ന് ശീമവിള തെക്കേവിളവീട്ടില്‍ ആദിദേഷിനെ (എട്ട്) പേപ്പട്ടി കടിക്കുകയായിരുന്നു. തുടർന്ന് പന്തുവിളയില്‍ മിർസാ സ്റ്റോർ നടത്തുന്ന തൊളിക്കുഴി ആനന്ദൻമുക്ക് എസ്.എ മൻസിലില്‍ ഷജീർ, പന്തുവിള പുത്തൻവിളവീട്ടില്‍ അംബിക, പന്തുവിള മനുഭവനില്‍ ജയശ്രീ, കിളിമാനൂർ കടമുക്ക് സ്വദേശി സെയ്ദ് എന്നിവർക്കും നായുടെ ആക്രമണത്തില്‍ പരിക്കേറ്റു. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയടക്കം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പ്രദേശത്തെ നിരവധി തെരുവുനായ്ക്കളെയും വർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചതിനാല്‍ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തരമായി തെരുവ് നായ ശല്യം അവസാനിപ്പിക്കാനുള്ള നടപടികള്‍ പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തിലും തെരുവുനായ് ശല്യം കൂടുകയാണ്. നേരത്തേ പഞ്ചായത്തുകള്‍ നടപ്പാക്കിയിരുന്ന തെരുവ് നായ് വന്ധ്യംകരണപദ്ധതി പൂർണമായും അവസാനിപ്പിച്ച നിലയിലാണ്.