1902 ലെ രേഖ ലീസാണെങ്കില്‍ കേസ് തീർന്നുവെന്ന് കോടതി : മുനമ്പം വഖഫ് വിഷയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്: ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച്‌ 1902 ലെ രേഖകള്‍ ഹാജരാക്കണമെന്ന് ട്രൈബ്യൂണല്‍ നിർദേശിച്ചു: കേസ് ജനുവരി 25ന് പരിഗണിക്കാൻ മാറ്റി.

Spread the love

കൊച്ചി: മുനമ്പത്തെ ഭൂമി എങ്ങനെ സിദ്ദിഖ് സേട്ടിന് ലഭിച്ചെന്ന് വഖഫ് ട്രൈബ്യൂണല്‍. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച്‌ 1902 ലെ രേഖകള്‍ ഹാജരാക്കണമെന്ന് ട്രൈബ്യൂണല്‍ നിർദേശിച്ചു.
സിദ്ദിഖ് സേട്ടിന് ലീസിന് നല്‍കിയ ഭൂമിയാണെങ്കില്‍ അത് വഖഫ് ഭൂമിയാകില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. കേസ് ജനുവരി 25ന് പരിഗണിക്കാൻ മാറ്റി.

ഭൂമി ലീസ് നല്‍കിയതാണോ എന്നും എങ്കില്‍ അത് വഖഫ് ഭൂമി ആകുമോയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. ഇഷ്ടദാനം നല്‍കിയത് ആകാം എന്ന് എതിർഭാഗം പറഞ്ഞു. എന്നാല്‍ തെളിവ് ഉണ്ടോയെന്ന് കോടതി ചോദിച്ചു. രാജാവ് ഭൂമി ലീസ് നല്‍കിയതാവില്ലെ എന്നും സിദ്ദിഖ് സേട്ടിന് ഭൂമി ആര് നല്‍കിയെന്നും കോടതി ചോദിച്ചു. വിവാദം ഉള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. സമൂഹത്തെയും, കോടതിയെയും വേർതിരിക്കാൻ ആകില്ല എന്ന് കോടതി വ്യക്തമാക്കി.

1902 ലെ രേഖ കൊണ്ടുവരണം എന്ന് കോടതി നിർദേശിച്ചപ്പോള്‍ വഖഫ് ബോർഡ് കൊണ്ടുവരണം എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. രേഖകള്‍ കൊണ്ടുവരാതെ വിവാദം കൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. 1902 ലെ രേഖ ലീസാണെങ്കില്‍ കേസ് തീർന്നു എന്ന് കോടതി വ്യക്തമക്കി. ലീസിന്‍റെ പേരില്‍ വഖഫ് നില നില്‍ക്കില്ല എങ്കില്‍ മലബാറില്‍ ഒരു വഖഫും കാണില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 25 ന് രേഖ കൊണ്ടുവരാൻ സാധിക്കുമോ എന്ന് കോടതി ആരാഞ്ഞു. ആ രേഖ ഉണ്ടെങ്കില്‍ മുനമ്പം കമ്മീഷനും നല്‍കാം. 1902 ലെ രേഖ കിട്ടിയില്ലെങ്കില്‍ മാത്രം 1952 ലെ രേഖ പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.

മുനമത്തെ വിവാദ ഭൂമി ഫാറൂഖ് കോളജ് മാനേജ്മെന്‍റ് വില്‍പന നടത്തിയതെന്ന് കണ്ടെത്തി 2019 ല്‍ വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സബ് രജിസ്ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളെജ് മാനേജ്മെന്‍റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നുള്ളതാണ് ഫറൂഖ് കോളെജ് മാനേജ്മെന്‍റിന്‍റെ വാദം. 2019ല്‍ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്‍റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോളെജ് മാനേജ്മെന്‍റിന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.