തമിഴ്‌നാട്ടിലെ മഴ: കുതിച്ചു കയറി പച്ചക്കറി വില

Spread the love

കോട്ടയം: മൂന്നാഴ്‌ച മുൻപ് തമിഴ്‌നാട്ടില്‍ പെയ്‌ത മഴയുടെ ആഘാതം പച്ചക്കറി വിപണിയില്‍ കാര്യമായി അനുഭവപ്പെട്ടു തുടങ്ങി.മിക്ക ഇനങ്ങളുടെയും വിലയില്‍ ശരാശരി ഇരുപതു രൂപയുടെ വരെ വര്‍ധനയുണ്ട്‌.ബീന്‍സ്‌ പയറിന്റെ വില 140 രൂപ വരെ ഉയര്‍ന്നശേഷം 120 രൂപയിലേക്കു താഴ്‌ന്നെങ്കിലും സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയുന്ന അവസ്‌ഥയിലല്ല.

 

നാടന്‍ പയറിന്റെ വില 100 രൂപയിലെത്തി. കൂര്‍ക്കയും മിക്ക സ്‌ഥലങ്ങളിലും 100 രൂപയ്‌ക്കാണ് വില്‍പ്പന.കാരറ്റ്‌,മുളക്‌, ബീറ്റ്‌റൂട്ട്‌, ഉള്ളി, ചേന, ചേമ്ബ്‌ എന്നിവയുടെ വില 80 രൂപയിലാണ്‌. കോളിഫ്‌ളവര്‍ വില 70 രൂപയിലെത്തി. കോവയ്‌ക്കായ വിലയും 70 രൂപയിലാണ്‌. വെണ്ടയ്‌ക്ക, തക്കാളി, കാബേജ്‌, വരവ്‌ പാവയ്‌ക്ക, വഴുതനങ്ങ, പടവലം, കിഴങ്ങ്‌ എന്നിവയുടെ വിലയും 60 രൂപയിലാണ്‌. നാടന്‍ പാവയ്‌ക്ക 100 രൂപയ്‌ക്ക പലയിടങ്ങളിലും വില്‍ക്കുന്നത്‌. കാലാവസ്‌ഥാ വ്യതിയാനം മൂലം നാടന്‍ പാവയ്‌ക്കയുടെ അളവ്‌ കുറഞ്ഞിരിക്കുകയാണ്‌. നാടന്‍ പയറും വിപണിയില്‍ എത്തുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.

 

വെളുത്തുള്ളിക്കും മുരിങ്ങക്കായ്‌ക്കുമാണ്‌ ഏറ്റവും ഉയര്‍ന്ന വില, വെളുത്തുള്ളിയ്‌ക്കു 380 രൂപയും മുരിങ്ങക്കായ്‌ക്കു 260 – 300 രൂപയുമാണു വില. ഇഞ്ചിയ്‌ക്കു 120 രൂപയാണ്‌ നിലവവില്‍. നാടന്‍ ഇഞ്ചി അടുത്തയാഴ്‌ച മുതല്‍ വിപണിയില്‍ എത്തുന്നതോടെ വില കുറയുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ. സാധാരണ 20-25 രൂപയ്‌ക്കു ലഭിച്ചിരുന്ന മത്തങ്ങ, തടിയന്‍ എന്നിവയുടെ വില 40 രൂപയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇവയ്‌ക്കാണ്‌ നിലവില്‍ ഏറ്റവും കുറഞ്ഞ വില. 15 രൂപയില്‍ വിറ്റിരുന്ന കറിക്കായ വിലയും 40 രൂപയിലെത്തി. കത്രിക്ക 34, വെള്ളരി 40, പച്ചതക്കാളി 48, എന്നിങ്ങനെ പോകുന്നു വില നിലവാരം. പച്ചക്കറിയ്‌ക്കൊപ്പം തേങ്ങയുടെ വില 70 രൂപയില്‍ താഴാതെ നില്‍ക്കുന്നത്‌ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്‌.

സവാള വിലയും 50 രൂപയിലാണ്‌. തമിഴ്‌നാട്ടിലെ മഴയ്‌ക്കൊപ്പം ശബരിമല സീസണായതും പച്ചക്കറി വില വര്‍ധനവിനു കാരണമാകുന്നുണ്ട്‌.

പച്ചക്കപ്പ വിലയും താഴാതെ നില്‍ക്കുകയാണ്‌. 30 -35 രൂപയാണ്‌ നിലവിലെ വില. ചിലയിടങ്ങളില്‍ 40 രൂപയ്‌ക്കും വില്‍പ്പന നടക്കുന്നുണ്ട്‌. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പുതിയ സീസണിലെ പച്ചക്കപ്പ വരുന്നതോടെ വില കുറയുമെന്നാണ്‌ പ്രതീക്ഷ. എന്നാല്‍, വില്‍പ്പന പ്രതീക്ഷിക്കുന്ന കര്‍ഷകര്‍ വില കുറയുമെന്നതില്‍ നിരാശയിലാണ്‌.