
കൊച്ചി: സി.ഐ ആയിരിക്കെ ജോലി സമ്മർദ്ദം കാരണം നാടുവിട്ട പോലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തിയത് എഴുത്തിന്റെ വഴിയിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കാൻ മനസ്സിലുറച്ച്. ടെൻഷൻ ഒഴിവാക്കാൻ പറ്റിയ മാർഗം അദ്ദേഹം സ്വയം കണ്ടെത്തി.
2019ല്‍ സി.ഐയായിരിക്കെ ജോലിയിലെ മാനസിക സമ്മർദ്ദം ആത്മഹത്യയിലേക്കു നയിക്കുമോ എന്ന ആശങ്കയിലാണ് നാടുവിട്ടത്. മൂന്നു ദിവസം കഴിഞ്ഞ് സഹപ്രവർത്തകർ തമിഴ്നാട്ടില്‍ കണ്ടെത്തി തിരിച്ചെത്തിച്ചു.
ടെൻഷൻ മാറ്റാൻ അന്ന് പൊടിതട്ടിയെടുത്തതാണ് കഥയെഴുത്ത്.
പഠനകാലത്തെ എഴുത്തിന്റെ വഴിയില്‍ വീണ്ടുമെത്തിയ ഡിവൈ.എസ്.പി നവാസിന് തിരക്കഥ എഴുതുന്നതിന് പോലീസ് ജോലിയുടെ സമ്മർദ്ദവും തിരക്കും തടസമല്ല. പഠനകാലത്ത് കഥയും കവിതയും എഴുതിയിരുന്നത് തിരക്കഥ എഴുത്തിന് കരുത്തായി. ഇപ്പോള്‍ എറണാകുളം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് ചേർത്തല തുറവൂർ സ്വദേശിയായ വി.എസ്.നവാസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂർത്തിയാക്കിയ രണ്ട് തിരക്കഥകള്‍ ഉടൻ സിനിമയാകും. മൂന്നാമത്തേത് പണിപ്പുരയിലും. അഞ്ച് സിനിമകളിലും വേഷമിട്ടു. നേരത്തെ എഴുതിയ കസ്റ്റഡി, ഗ്രാമസ്വരാജ് എന്നീ കഥകളാണ് സിനിമയ്ക്കായി തിരക്കഥയാക്കിയത്. കാലടി സി.ഐയായിരിക്കെ തെളിയിച്ച കേസാണ് ‘കസ്റ്റഡി’യുടെ ഇതിവൃത്തം. സ്ത്രീകേന്ദ്രീകൃതമായ രാഷ്ട്രീയ ആക്ഷേപഹാസ്യ കഥയാണ് ഗ്രാമസ്വരാജ്.
ഒരു കോർട്ട് റൂം ക്രൈം ത്രില്ലറിന്റെ രചനയാണ് പുരോഗമിക്കുന്നത്. പുലർച്ചെയും ചേർത്തലയില്‍ നിന്ന് ആലുവയിലേക്കുള്ള ട്രെയിൻ യാത്രകളിലുമാണ് എഴുത്ത്. വണ്ടൻമേട് സി.ഐയായിരിക്കെ എൻ.എൻ.കക്കാടിന്റെ ‘സഫലമീയാത്ര’ നവാസ് ചൊല്ലുന്നത് ഇടുക്കിയിലെ ഒരു റിസോർട്ടില്‍ വച്ച് ചിത്രീകരിച്ചിരുന്നു.
ഈ റിസോർട്ടില്‍ ചിത്രീകരിച്ച ഒ ബേബി സിനിമയില്‍ റിസോർട്ട് മാനേജർ വഴി ഡിവൈ.എസ്.പിയുടെ റോള്‍ ചെയ്യാൻ അവസരം ലഭിച്ചു. തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദുമായുള്ള സൗഹൃദമാണ് തിരക്കഥാ രചനയിലേക്ക് വഴിതുറന്നത്. എഴുതിയ കഥകള്‍ സിനിമയാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വി.എസ്. നവാസ് പറഞ്ഞു.
ഭാര്യ: ആരിഫ. മക്കള്‍: ഡോ.യെസ്മിൻ സിയാന, ഡോ.നസീബ സിത്താര, ആലിയ മെഹ്രിൻ.



